മുംബൈ∙ ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 168.68 പോയിന്റ് താഴ്ന്ന് 34,903.21ൽ എത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 35.30 പോയിന്റ് ഇടിഞ്ഞ് 10,593.20 ലുമാണു വ്യാപാരം അവസാനിച്ചത്. ആർബിഐ നാളെ നയപ്രഖ്യാപനം നടത്താനിരിക്കെ നിക്ഷേപകർ ആശങ്കയിലായതാണു വിപണിക്കു തിരിച്ചടിയായത്.
നിഫ്റ്റി മിഡ്ക്യാപ് സൂചിക 233. 50 (1.27%) പോയിന്റ് ഇടിഞ്ഞു. ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക 404 (2.43%) പോയിന്റ് ഇടിഞ്ഞാണ് ക്ലോസ് ചെയ്തത്. ഓയിൽ ആൻഡ് ഗ്യാസ്, ഫിനാൻസ്, എനർജി മേഖലകൾ മുന്നേറ്റമുണ്ടാക്കി. എന്നാൽ മറ്റു സെക്ടറുകളെല്ലാം തന്നെ നഷ്ടത്തിലായിരുന്നു. സിപ്ല (4.11), ബജാജ് ഫിനാൻസ് (1.83), ടാറ്റാ സ്റ്റീൽ (1.05), എച്ച്ഡിഎഫ്സി ബാങ്ക് (.85) എന്നീ ഓഹരികൾക്കാണ് ഏറ്റവുമധികം വില ഉയർന്നത്. ഐഡിയ സെല്ലുലർ, കോൾ ഇന്ത്യ, ടൈറ്റൻ കമ്പനി, ഭാരതി എയർടെൽ എന്നീ ഓഹരികളുടെ വില ഇടിഞ്ഞു.
നാണ്യപ്പെരുപ്പ നിരക്കിലെ വർധനയും ഉയർന്ന എണ്ണവിലയും പലിശനിരക്ക് കൂട്ടാൻ ആർബിഐയെ പ്രേരിപ്പിച്ചേക്കുമെന്നാണു വിപണി വൃത്തങ്ങൾ കരുതുന്നത്. 2014 ജനുവരിയിലാണ് അവസാനമായി റിസർവ് ബാങ്ക് റീപ്പോ നിരക്ക് ഉയർത്തിയത്.