തിരുവനന്തപുരം ∙ അനുവദിച്ചു നാലുവർഷമായിട്ടും മുടങ്ങിക്കിടന്ന കൊച്ചുവേളി–ബെംഗളൂരു ട്രെയിൻ സർവീസ് ഉടൻ തുടങ്ങുമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി രാജൻ ഗൊഹെയ്ൻ. കേരളത്തിലുള്ള റെയിൽവേ സഹമന്ത്രിക്കു മുന്നിൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനമാണ് ആവശ്യം ഉന്നയിച്ചത്. ട്രെയിൻ സർവീസ് നടത്താത്തതു റെയിൽവേ ബോർഡ് ചെയർമാൻ അശ്വിനി ലൊഹാനിയെയും കഴിഞ്ഞദിവസം കണ്ണന്താനം അറിയിച്ചിരുന്നു.
കേരളത്തിന് 2014ൽ അനുവദിച്ചതാണു കൊച്ചുവേളി– ബെംഗളൂരു ട്രെയിൻ. ട്രെയിൻ ഒാടിക്കാൻ ദക്ഷിണ പശ്ചിമ റെയിൽവേയും തിരുവനന്തപുരം ഡിവിഷനും തയാറായെങ്കിലും ദക്ഷിണ റെയിൽവേ ആസ്ഥാനത്തെ ഒാപ്പറേറ്റിങ് വിഭാഗം പാര വച്ചു. ലോക്കോപൈലറ്റ് ക്ഷാമം രൂക്ഷമായതിനാൽ ട്രെയിൻ ഓടിക്കാൻ കഴിയില്ലെന്ന നിലപാടാണു ദക്ഷിണ റെയിൽവേ സ്വീകരിച്ചത്. വിഷയം അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ നിരവധി വാർത്തകൾ മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ചിരുന്നു.
കേരളത്തിൽനിന്നു ദിവസവും ആയിരക്കണക്കിനു യാത്രക്കാരുള്ള ബെംഗളൂരു സെക്‌ടറിൽ ആവശ്യത്തിനു ട്രെയിനുകളില്ലാത്ത അവസ്ഥ മന്ത്രിയുടെയും ചെയർമാന്റെയും ശ്രദ്ധയിൽപ്പെടുത്തിയതായി കണ്ണന്താനം പറഞ്ഞു. സൗകര്യത്തിന് ട്രെയിനുകൾ കിട്ടാത്തതു മൂലം യാത്രക്കാർ സ്വകാര്യ ബസുകളിൽ ഭീമമായ യാത്രക്കൂലി കൊടുത്താണു യാത്ര ചെയ്യുന്നത്. ബസ് മുതലാളിമാരും റെയിൽവേ ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണു ട്രെയിനുകൾ ഓടിക്കാത്തതിനു കാരണമെന്നു യാത്രക്കാർ ആരോപിക്കുന്നു.