മോസ്കോ∙ റഷ്യയിലും അർജന്റീന ആരാധകർ ഭയന്നതുതന്നെ സംഭവിച്ചു. ദേശീയ ടീം ജഴ്സിയിൽ സൂപ്പർതാരം ലയണൽ മെസ്സിയുടെ ബൂട്ടുകൾ ഒരിക്കൽക്കൂടി നിശബ്ദമായപ്പോൾ, കുഞ്ഞൻ രാഷ്ട്രമായ ഐസ്‍ലൻഡിനെതിരെ അർജന്റീനയ്ക്ക് തോൽവിക്കു തുല്യമായ സമനില. ഓരോ ഗോളടിച്ചാണ് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്. 64–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി പാഴാക്കിയ മെസ്സി, ഒരിക്കൽക്കൂടി നിറംകെട്ട പ്രകടനത്തിലൂടെ നിരാശപ്പെടുത്തുന്ന കാഴ്ചയായി.
ആദ്യപകുതിയിൽ നാലു മിനിറ്റിന്റെ ഇടവേളയിലായിരുന്നു ഇരു ഗോളുകളുടെയും പിറവി. 19–ാം മിനിറ്റിൽ സെർജിയോ അഗ്യൂറോയുടെ ഗോളിലൂടെ മുന്നിൽക്കയറിയ അർജന്റീനയെ നാലു മിനിറ്റിനുശേഷം 11–ാം നമ്പർ താരം ഫിൻബോഗൻസന്റെ ഗോളിലാണ് ഐസ്‌ലൻഡ് പിടിച്ചുകെട്ടിയത്. തങ്ങളുടെ ആദ്യ ലോകകപ്പ് മൽസരം കളിക്കുന്ന ഐസ്‌ലൻഡിന് എക്കാലവും ഓർമയിൽ സൂക്ഷിക്കാനുതകുന്നതാണ് ഈ സമനില. ഇരു ടീമുകൾക്കും ലഭിക്കുന്നത് ഓരോ പോയിന്റെങ്കിലും ഐസ്‍ലൻഡിന് മൽസരഫലം വിജയതുല്യമാണ്. അർജന്റീനയ്ക്ക് തോൽവിക്കു സമവും.