ദുബായ്∙ ഓഗസ്റ്റ് ഒന്നുമുതൽ മൂന്നുമാസത്തേക്കു യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു. പിഴയടച്ചു നിയമാനുസൃതം രാജ്യത്തു തുടരാനോ അതല്ലെങ്കിൽ സ്വമേധയാ രാജ്യം വിട്ടുപോകാനോ ഉള്ള സാഹചര്യമാണ് ഒരുക്കുന്നത്. വീസ നിയമങ്ങളിൽ ഇളവു വരുത്തിയ സർക്കാർ തീരുമാനത്തിന്റെ ചുവടുപിടിച്ചാണു പൊതുമാപ്പ് നടപ്പാക്കാൻ ലക്ഷ്യമിടുന്നത്.
Read More: പൊതുമാപ്പ് ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് ഗുണം; എങ്ങനെ ഉപയോഗിക്കാം– അറിയേണ്ടതെല്ലാം...
രേഖകൾ ശരിയാക്കാനും ശിക്ഷാനടപടികൾക്കു വിധേയരാകാതെ രാജ്യം വിടാനുമുള്ള അവസരമാണു ലഭ്യമാവുക. ഒാഗസ്റ്റ് ഒന്നു മുതൽ ഒക്ടോബർ 31വരെയാണു പൊതുമാപ്പ് കാലാവധി. ദുരന്തങ്ങളിലും യുദ്ധത്തിലും ഇരയായവർക്ക് ഒരു വർഷത്തെ എമർജൻസി റസിഡൻസിയും നൽകും. 2013ലാണ് യുഎഇ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്.
‘പദവി ശരിയാക്കൂ; സ്വയം സംരക്ഷിക്കൂ’ എന്ന പ്രമേയത്തിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ പൊതുമാപ്പ് പ്രഖ്യാപിക്കുമെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് അധികൃതർ വ്യക്തമാക്കിയിരുന്നു. വിധവകൾക്കും ഭർത്താവുപേക്ഷിച്ച ഭാര്യമാർക്കും മക്കൾക്കും സ്പോൺസർഷിപ്പില്ലാതെ യുഎഇയിൽ താമസിക്കാൻ ഒരു വർഷത്തെ വീസ അനുവദിച്ചുകൊണ്ടു മന്ത്രിസഭ തീരുമാനമെടുത്തിരുന്നു.
ഇൗ വർഷാവസാനത്തോടെ നടപ്പിലാക്കുന്ന പുതിയ വീസാ നിയമനിർമാണ മാർഗനിർദേശങ്ങളുടെ ഭാഗമായാണിത്. സ്ത്രീകൾ അവരുടെ സാമൂഹികവും സാമ്പത്തികവുമായ നില ക്രമീകരിക്കാനുള്ള അവസരം നൽകുകയാണു ലക്ഷ്യമിടുന്നത്. വിധവകളുടെയും വിവാഹമോചിതരുടെയും മാനവികതയെ പരിഗണിച്ചു രാജ്യത്ത് അവരുടെ താമസത്തിനു സൗകര്യമൊരുക്കി സഹായിക്കുന്നുണ്ട്.