കൊല്ലം∙ ട്രെയിൻ വരുന്നതറിയാതെ പത്തനാപുരം – കൊട്ടാരക്കര പ്രധാനപാതയിലെ റെയിൽവേ ഗേറ്റ് കീപ്പർ സ്ഥലം വിട്ടു. സിഗ്നൽ ലഭിക്കാതെ ട്രെയിൻ പിടിച്ചിട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ആവണീശ്വരം റെയിൽവേ സ്റ്റേഷനു സമീപമാണു സംഭവം.
രാവിലെ 8.30നു പുനലൂരിൽനിന്നും കൊല്ലത്തേക്കു പുറപ്പെട്ട താംബരം എക്സ്പ്രസാണു പിടിച്ചിട്ടത്. പുനലൂർ–കൊല്ലം പാസഞ്ചർ കടന്നു പോയി 10 മിനുട്ടുകൾക്കു ശേഷമാണു താംബരം എക്സ്പ്രസ് എത്തിയത്.
റെയിൽവേ സ്റ്റേഷനിലേക്കു പ്രവേശിക്കുന്നതിനുള്ള സിഗ്നൽ ലഭിക്കാതെ ആവണീശ്വരം റെയിൽവേ സ്റ്റേഷനു ഒരു കിലോമീറ്റർ അകലെ ട്രെയിൻ പിടിച്ചിട്ടു. റെയിൽവേ ഗേറ്റു അടക്കാഞ്ഞതാണു കാരണമെന്നു പിന്നീടാണു മനസ്സിലായത്. ചൊവ്വയും വ്യാഴവും മാത്രം സർവീസ് നടത്തുന്ന താംബരം എക്സ്പ്രസ് വരുന്നത് ഓർക്കാതെ കാവൽക്കാരൻ ഗേറ്റിൽ നിന്നും പോയതാണു കാരണമെന്നാണു വിവരം.