Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോട്ടലില്‍ കയറി കഞ്ഞിവച്ചു കുടിച്ച കള്ളന്‍; കുളിച്ചു കുട്ടപ്പനായി കാശുമെടുത്തു മുങ്ങി

theif-representational-image Representational image

കല്‍പറ്റ∙ രാത്രിയില്‍ ഹോട്ടലില്‍ കയറിയ കള്ളന്‍ കഞ്ഞിവച്ചു കഴിച്ച് കുളിയും പാസ്സാക്കി പെട്ടിയിലെ 5000 രൂപയുമെടുത്തു മുങ്ങി. വെള്ളമുണ്ട എട്ടേനാലില്‍ എയുപി സ്കൂളിനു മുന്‍പില്‍ സ്ത്രീകള്‍ നടത്തുന്ന രുചി മെസ് ഹൗസിലാണ് ഇന്നലെ രാത്രിയില്‍ കള്ളന്‍ കയറിയത്. അടുക്കളയിലെ അരിയെടുത്തു വേവിക്കാന്‍ വച്ച ശേഷം, മെസ്സിലെ സോപ്പും തോര്‍ത്തുമെടുത്ത് കള്ളന്‍ കുളിക്കാന്‍ കയറി. ഇവിടെ ഊണുകഴിക്കാനെത്തുന്നവര്‍ക്കു കൈകഴുകാന്‍ വച്ചിരുന്ന മൂന്നു സോപ്പുകളുമുപയോഗിച്ചായിരുന്നു കുളി.

കുളി കഴിഞ്ഞെത്തിയ കള്ളന്‍, പാലിയേറ്റിവ് കെയര്‍ സംഭാവനപ്പെട്ടിയിലെ പണമടക്കം കൈക്കലാക്കി. എന്നാല്‍, ഇതിലെ 50 പൈസയുടെ നാണയങ്ങള്‍ തൊട്ടതേയില്ല. കുളിച്ച തോര്‍ത്ത് മേശപ്പുറത്തു വിരിച്ചിട്ട്, കയ്യിലുണ്ടായിരുന്ന പിച്ചാക്കത്തിയും സ്പാനറും ലൈറ്ററും സമീപത്തു വച്ചാണു കള്ളന്‍ തിരിച്ചുപോയത്. നേരം പുലരുന്നതുവരെ ജംക്‌ഷനിലെ പബ്ലിക് ലൈബ്രറിയില്‍ ലോകകപ്പ് ഫുട്ബോള്‍ കണ്ടിരുന്നവരും മോഷണവിവരം അറിഞ്ഞില്ല. രാവിലെ ഹോട്ടല്‍ തുറക്കാനെത്തിയ സ്ത്രീകളാണു സംഭവം പൊലീസില്‍ അറിയിക്കുന്നത്.

ഇവിടെനിന്ന് നാലു കിലോമീറ്റര്‍ മാത്രം അകലെയാണു കഴിഞ്ഞ ദിവസം നവദമ്പതികളെ റിപ്പര്‍ മോഡലില്‍ വെട്ടിക്കൊലപ്പെടുത്തിയ വീട്. മോഷണശ്രമത്തിനിടെയാണു കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു പ്രദേശത്ത് വീണ്ടും മോഷണം. വെള്ളമുണ്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഇരട്ടക്കൊലപാതകം നടന്നതിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളില്‍ ഭീതി പടര്‍ത്തുകയാണ് ഇത്തരം കള്ളന്മാരുടെ ലക്ഷ്യമെന്നു പൊലീസ് പറയുന്നു.