കൽപറ്റ∙ വയനാട്ടിൽ വീണ്ടും പ്രളയ ഭീതിയുണർത്തി കാരാപ്പുഴ, ബാണാസുര സാഗർ അണക്കെട്ടുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ജില്ലയിൽ ദുരിതാശ്വാസ ക്യാംപിലുള്ളവരുടെ എണ്ണം 20071 ആയി. വയനാട് ചുരത്തിൽ മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ കല്‍പറ്റയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തി. നെടുമ്പൊയിൽ ചുരത്തിൽ 33–ാം മൈലിൽ മണ്ണിടിഞ്ഞതോടെ വയനാട് ജില്ലയിലേക്ക് കണ്ണൂരിൽ നിന്നുളള രണ്ടു വഴികളും അടഞ്ഞിരിക്കുകയാണ്. ബോയ്സ് ടൗൺ ചുരം മണ്ണിടിച്ചിലിനെത്തുടർന്നു നേരത്തേ അടച്ചിരുന്നു. കോഴിക്കോട് – വയനാട് റൂട്ടിലും ഗതാഗതം പൂർണമായും സ്തംഭിച്ചു.
Read More: Wayanad Flood Updates
ഗവ. എന്‍ജിനീയറിങ് കോളജിനു സമീപം മണ്ണിടിഞ്ഞിട്ടുണ്ട്. കുറ്റ്യാടി ചുരം, പാല്‍ചുരം എന്നിവിടങ്ങളില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നു ഗതാഗതം തടസ്സപ്പെട്ടു. ബത്തേരി- മൈസൂരു റോഡില്‍ പൊന്‍കുഴിയിലുണ്ടായ വെള്ളക്കെട്ടില്‍ ഗതാഗതം സ്തംഭിച്ചു. മട്ടന്നൂർ നായ്ക്കാലിയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് പ്രദേശവാസികളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. കൊട്ടിയൂർ, അമ്പായത്തോട്, പന്നിയാൻമല, കോളയാട്, പെരുവ എന്നിവിടങ്ങളിലും ഉരുൾപൊട്ടി. കണ്ണവം പുഴ കരകവിഞ്ഞതോടെ പുഴയോരത്തുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയാണ്.