ശ്രീനഗർ∙ ഭീകരസംഘടനയായ ഹിസ്ബുൽ മുജാഹിദ്ദീൻ കമാൻഡർ സയിദ് സലാഹുദ്ദീന്റെ മകനെ എൻഐഎ അറസ്റ്റ് ചെയ്തു. ഇന്നു പുലർച്ചെയാണ് സയിദ് ഷക്കീൽ അഹമ്മദിനെ അറസ്റ്റു ചെയ്തത്. റാംഗഡ് മേഖലയിൽ നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു അറസ്റ്റ്.
സൗറയിലുള്ള ഷെറെ കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ലാബോറട്ടറി ടെക്നിഷ്യനായി ജോലി ചെയ്യുകയായിരുന്നു ഷക്കീലെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എൻഐഎയും സിആർപിഎഫും ലോക്കൽ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഷക്കീലിനെ പിടിച്ചത്. സലാഹുദ്ദീന്റെ രണ്ടാമത്തെ മകനാണ് ഷക്കീൽ.
സലാഹുദ്ദീന്റെ മറ്റൊരു മകനായ സയിദ് ഷാഹിജ് യൂസുഫിനെ 2017 ഒക്ടോബറിൽ അറസ്റ്റ് ചെയ്തിരുന്നു. ജമ്മു കശ്മീരിലെ കാർഷിക വിഭാഗത്തിൽ ജോലി ചെയ്യുമ്പോഴാണ് യൂസുഫിനെ അറസ്റ്റ് ചെയ്തത്.