തിരുവനന്തപുരം∙ പ്രളയക്കെടുതി ചർച്ച ചെയ്യാൻ കൂടിയ പ്രത്യേക നിയമസഭാ സമ്മേളനത്തിൽ കൊണ്ടും കൊടുത്തും വാക്പോരുയർത്തി അംഗങ്ങൾ. 42 എംഎൽഎമാരാണ് നിയമസഭയിൽ സംസാരിച്ചത്. ഡാം മനേജ്മെന്റിലുണ്ടായ വീഴ്ചയാണ് പ്രളയത്തിനു കാരണമെന്നു പ്രതിപക്ഷ എംഎൽഎമാർ ചൂണ്ടികാണിച്ചപ്പോള്‍, പ്രളയകാലത്തെ സർക്കാരിന്റെ പ്രവർത്തനത്തെയാണു ഭരണപക്ഷത്തെ ഭൂരിഭാഗം എംഎൽഎമാരും പുകഴ്ത്തിയത്. എന്നാൽ പശ്ചിമഘട്ടത്തെ പരാമർശിക്കുന്ന ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെയായിരുന്നു പി.സി. ജോർജിന്റെ പരമാർശം.
ഗാഡ്ഗിൽ പറയുന്നതു ശരിയാണെങ്കിൽ വനത്തിൽ എങ്ങനെ ഉരുള്‍പ്പൊട്ടുമെന്ന് പി.സി. ജോർജ് ചോദിക്കുന്നു. അതിനാൽ റിപ്പോർട്ട് മാറ്റിനിർത്തണമെന്നാണു അദ്ദേഹത്തിന്റെ ആവശ്യം. പ്രളയകാലത്തെ സർക്കാരിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.
അതേസമയം, മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേരളം രാഷ്ട്രീയമായാണ് കൈകാര്യം ചെയ്തതെന്ന് ഭരണപരിഷ്‌ക്കാര ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.ഗാഡ്ഗില്‍ പോലെയുള്ള റിപ്പോര്‍ട്ടുകള്‍ നടപ്പാക്കണമെന്നാണ് ഈ പ്രകൃതി ദുരന്തങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.