ന്യൂഡൽഹി ∙ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ മാറ്റം വരുത്തരുതെന്നു ദേശീയ ഹരിത ട്രൈബ്യൂണല്‍ നിർദേശം. കേരളത്തിലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കരടില്‍ മാറ്റം വരുത്തുന്നതു ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ആറ് മാസത്തിനകം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് ട്രിബ്യൂണൽ നിര്‍ദേശിച്ചു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം വൈകുന്നതിനെതിരെ ഗോവ ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയിലാണു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ സുപ്രധാന ഉത്തരവ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പരിഗണിച്ചു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമിറക്കിയ കരടു വിജ്ഞാപനത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ മാറ്റം വരുത്താന്‍ പാടില്ലെന്ന് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. അനുമതിയില്ലാതെ പരിസ്ഥിതി ലോലമേഖലകളില്‍ നിന്നു പ്രദേശങ്ങളെ ഒഴിവാക്കരുതെന്നും ജസ്റ്റിസ് എ.കെ.ഗോയല്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കാലാവധി അവസാനിച്ചതിനാല്‍ കരടു വിജ്ഞാപനം വീണ്ടും പുതുക്കിയിറക്കാം.
എന്നാല്‍, ആറ് മാസത്തിനകം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണം. അന്തിമ വിജ്ഞാപനം വരുന്നതു വരെ കരടു വിജ്ഞാപനത്തിന്റെ പരിധിയിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിലെ പദ്ധതികള്‍ക്കു പാരിസ്ഥിതിക അനുമതി നല്‍കരുത്. കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളുടെ ഭാഗത്തു നിന്നുണ്ടായ കാലതാമസം പശ്ചിമഘട്ട സംരക്ഷണത്തിന് ഉതകുന്നതല്ലെന്നും ട്രൈബ്യൂണല്‍ വിമര്‍ശിച്ചു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി വലിയ സമ്മര്‍ദ്ദത്തിലാണെന്നു നിരീക്ഷിച്ച ട്രൈബ്യൂണല്‍, കേരളത്തിലെ പ്രളയവും എടുത്തുപറഞ്ഞു.