തൃശൂർ∙ സ്ത്രീകളെ അപമാനിച്ചെന്ന പരാതിക്കിടയാക്കിവരെ ഒരു തരത്തിലും പാർട്ടി സംരക്ഷിക്കില്ലെന്നു സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് വ്യക്തമാക്കി. വനിതാ നേതാവിനെ അപമാനിച്ചുവെന്ന കേസിലെ പ്രതിയായ ഇരിങ്ങാലക്കുട ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ആർ.എൽ. ജീവൻലാലിനെ ഒരു വർഷത്തേക്കു പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്യുകയും എല്ലാ പദവികളിൽനിന്നും ഒഴിവാക്കുകയും ഇതു പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരാതി നൽകിയെന്ന് അറിഞ്ഞ ഉടൻതന്നെ പാർട്ടി അടിയന്തരമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നും പരാതി നിയമത്തിന്റെ വഴിക്കുപോകട്ടെയെന്നും വർഗീസ് പറഞ്ഞു. എംഎൽഎ ഹോസ്റ്റലിൽവച്ചു തന്റെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണു ജീവൻലാലിനെതിരെ ഇരിങ്ങാലക്കുടയിലെ വനിതാ നേതാവു പരാതി നൽകിയത്. പാർട്ടിക്കു പരാതി നൽകിയെങ്കിലും നടപടി വൈകിയതോടെയാണു താൻ പൊലീസിനെ സമീപിച്ചതെന്നു വനിതാ നേതാവു പറഞ്ഞിരുന്നു.