Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജവെമ്പാലയെ കൊണ്ട് കടിപ്പിച്ചു; വിഷം പരമാനന്ദമെന്ന് രാജസ്ഥാൻകാർ

King Cobra രാജവെമ്പാല

ചണ്ഡിഗഡ്∙ ഒറ്റ കടിയിൽ 20 മനുഷ്യരെയോ ഒരു ആനയെയോ കൊല്ലാനുള്ള വിഷമുണ്ട് രാജവെമ്പാലയ്ക്ക് എന്നാണു പറയപ്പെടുന്നത്. പക്ഷേ, രാജസ്ഥാനിൽ രാജവെമ്പാലയെ കൊണ്ടു കടിപ്പിച്ച രണ്ടുപേർ മരിച്ചില്ല, പകരം ‘പരമാനന്ദത്തിലാണ്’ ! നാക്കിലാണ് രാജസ്ഥാൻകാരായ രണ്ടു പേർ രാജവെമ്പാലയെക്കൊണ്ട് കടിപ്പിച്ചത്. കടിയേറ്റാൽ സെക്കൻഡുകൾക്കുള്ളിൽ മരണം എന്ന പതിവ് പക്ഷേ ഇവർ തെറ്റിച്ചിരിക്കുകയാണ്.

ലഹരിക്കായാണ് ഇവർ പാമ്പിനെക്കൊണ്ടു കടിപ്പിച്ചതെന്നാണ് ഏറെ ശ്രദ്ധേയം. പതിവുലഹരിയേക്കാൾ ആനന്ദവും ഉറക്കവും പാമ്പിൻവിഷത്തിൽനിന്നു കിട്ടിയെന്നാണ് ഇവർ പറയുന്നത്. രാജവെമ്പാലയുടെ കടി അതിജീവിച്ച ഇരുവരെയും വിശദമായി പഠിക്കാനുള്ള ശ്രമത്തിലാണു ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ച്.

രാജവെമ്പാലയുടെ വിഷം കയറിയിട്ടും കുലുങ്ങാത്ത മനുഷ്യരുടെ കഥ കേട്ട് ഞെട്ടിയിരിക്കുകയാണ് ലഹരിവിമുക്ത കേന്ദ്രത്തിലെ ഡോക്ടർമാർ. രണ്ടുപേരുടെയും കേസിനെക്കുറിച്ച് ‘ഇന്ത്യൻ ജേർണൽ ഓഫ് സൈക്കോളജിക്കൽ മെഡിസിനും’ ലേഖനം പ്രസിദ്ധീകരിച്ചു. ലഹരിമരുന്നുകൾക്കു പകരം പാമ്പിൻവിഷം ഉപയോഗിക്കാമോ എന്നതിന്റെ കേസ് സ്റ്റഡിയാണു ലേഖനമെന്നു ഡോക്ടർമാരായ അസീം മെഹ്റ, ദേബാശിഷ് ബാസു, സന്ദീപ് ഗ്രോവർ എന്നിവർ പറഞ്ഞു.

നേരത്തേ, റാഞ്ചിയിലും മുംബൈയിലും സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്. കാലിലും കയ്യിലുമാണു പാമ്പിനെ കൊണ്ട് കടിപ്പിച്ചിരുന്നത്. പൊതുവെ ഇവരിൽ ലഹരി ഉപയോഗിക്കാതിരിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകൾ കണ്ടെത്തിയില്ല. വടക്കുപടിഞ്ഞാറൻ രാജസ്ഥാനിലെ ഗോത്രവംശക്കാർ ലഹരിക്കു പകരമായോ ലഹരിയിൽ കലർത്തിയോ പാമ്പിൻവിഷം ഉപയോഗിക്കുന്നതു സാധാരണമാണെന്നു റിപ്പോർട്ടിൽ പറയുന്നു. 1990 മുതലുള്ള സംഭവങ്ങളാണ് ഇവർ പഠനവിധേയമാക്കിയത്.

related stories