കൊച്ചി∙ എൻജിനീയറിങ് വിഭാഗത്തിന്റെ ജോലികൾ തീരാത്തതിനാൽ ഹാർബർ ടെർമിനസിൽ നിന്നുള്ള ഡെമു സർവീസ് ആരംഭിക്കുന്നത് നാളത്തേക്കു മാറ്റി. ഇതു മൂലം പരീക്ഷണയോട്ടവും ഇന്നലെ നടന്നില്ല. സിഗ്നൽ വിഭാഗം അവരുടെ ജോലികൾ കഴിഞ്ഞ ദിവസം തീർത്തെങ്കിലും എൻജിനീയറിങ് വിഭാഗത്തിന്റെ മെല്ലെപ്പോക്കാണു എംപിമാരുടെ യോഗത്തിന് ഒരു ദിവസം മുൻപ്, ഇന്ന് ട്രെയിൻ ഓടിക്കാനുള്ള നീക്കം പാളാൻ കാരണം.
ടെർമിനസിൽനിന്നു രാവിലെ എട്ടിനും വൈകിട്ട് അഞ്ചിനും സൗത്തിൽനിന്നു രാവിലെ ഒൻപതിനും വൈകിട്ട് 6.20നുമാണു ഡെമു സർവീസ് നടത്തുക. മട്ടാഞ്ചേരി ഹാൾട്ടാണ് ഇടയ്ക്കുള്ള സ്റ്റേഷൻ. 40 മിനിറ്റാണു സൗത്ത് വരെ സഞ്ചരിക്കാൻ നൽകിയിരിക്കുന്നത്. ഒരു മാസത്തേക്കു പരീക്ഷണ അടിസ്ഥാനത്തിലാണു ഡെമു ഓടിക്കുക. ശനി, ഞായർ ദിവസങ്ങളിൽ സർവീസുണ്ടാകില്ല.
എംപിമാരുടെ യോഗം നാളെ ഉച്ചയ്ക്കാണ്. രാവിലെ എട്ടിനാണ് ടെർമിനസിൽ നിന്നുള്ള ആദ്യ സർവീസ്. ഫലത്തിൽ യോഗത്തിന് മുൻപ് ട്രെയിനോടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് റെയിൽവേയെന്നു വ്യക്തം. ഉദ്ഘാടന ചടങ്ങ് ഉണ്ടോയെന്ന് ഇനിയും വ്യക്തമല്ല. ടെർമിനസിൽ നിന്നു ട്രെയിനോടിക്കാനുള്ള തീരുമാനത്തെ ഓൾഡ് റെയിൽവേ സ്റ്റേഷൻ വികസന സമിതി സ്വാഗതം ചെയ്തു.
എന്നാൽ ആറു കിലോമീറ്റർ ഓടാൻ 40 മിനിട്ട് നൽകിയതു വഴി ഒരു മാസം കൊണ്ട് ആളില്ലാതെ സർവീസ് നിർത്താനുള്ള നീക്കമാണു അധികൃതർ നടത്തുന്നതെന്നു സംശയിക്കുന്നതായി സമിതി കൺവീനർ കെ.പി.ഹരിഹരകുമാർ ആരോപിച്ചു. ഡെമു അങ്കമാലിയിലേക്കോ വല്ലാർപാടത്തേക്കോ ഓടിച്ചാൽ കൂടുതൽ പേർക്ക് ഉപകാരപ്പെടും. ടെർമിനസിനൊപ്പം 7.5 കോടി രൂപ വകയിരുത്തിയ ഓൾഡ് സ്റ്റേഷൻ നവീകരണം നടപ്പായിട്ടില്ല. ഈ വിഷയം റെയിൽവേ യോഗത്തിൽ എംപിമാർ ഉന്നയിക്കണമെന്നും സമിതി ചൂണ്ടിക്കാട്ടി. ടെർമിനസിൽ നിന്നു രാമേശ്വരം ട്രെയിൻ ഓടിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.