Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി വിവാഹേതര ബന്ധം ന്യായീകരിച്ചു; ഭാര്യ ജീവനൊടുക്കി

suicide | representational image പ്രതീകാത്മക ചിത്രം.

ചെന്നൈ ∙ വിവാഹേതര ബന്ധത്തെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി ഭർത്താവ് ന്യായീകരിച്ചതിൽ മനംനൊന്തു യുവതി ജീവനൊടുക്കി. ചെന്നൈ എംജിആർ നഗറിൽ താമസിക്കുന്ന പുഷ്പലത (24) ആണു ഭർത്താവ് ജോൺ പോൾ ഫ്രാങ്ക്‌ലിനുമായുണ്ടായ വാക്കേറ്റത്തിനൊടുവിൽ ആത്മഹത്യ ചെയ്തത്. വിവാഹേതര ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് സുപ്രീംകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. എന്നാൽ, അതേ കോടതിവിധിപ്രകാരം ഭർത്താവിനെതിരെ  ആത്മഹത്യാപ്രേരണക്കുറ്റത്തിനു കേസെടുക്കും.

സ്വകാര്യ സ്ഥാപനത്തിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യന്ന ജോൺ പോളും പുഷ്പലതയും വീട്ടുകാരുടെ എതിർപ്പു മറികടന്നു രണ്ടു വർഷം മുൻപാണു വിവാഹിതരായത്. ഇവർക്കു ഒരു  മകളുണ്ട്. പുഷ്പലത ടിബി രോഗിയാണ്. ഇതിനു മരുന്നു കഴിക്കുന്നുണ്ട്. രോഗം കണ്ടെത്തിയ ശേഷം ഭർത്താവ് തന്നിൽനിന്നു അകലം പാലിക്കുന്നതായി പുഷ്പലത സുഹൃത്തുക്കളോടു പരാതി പറഞ്ഞിരുന്നു.

ജോൺ പോളിനു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നു പുഷ്പലത മനസ്സിലാക്കി. കഴിഞ്ഞദിവസം രാത്രി വീട്ടിൽ വൈകിയെത്തിയപ്പോൾ ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. ബന്ധം തുടർന്നാൽ പൊലീസിൽ പരാതി നൽകുമെന്നു പുഷ്പലത പറഞ്ഞു. എന്നാൽ, വിവാഹേതര ബന്ധം സുപ്രീംകോടതി കുറ്റമല്ലാതാക്കിയതിനാൽ തന്നെ ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു ജോൺ പോളിന്റെ മറുപടി. ഇതിൽ മനംനൊന്ത പുഷ്പലത ശനിയാഴ്ച രാത്രി വീട്ടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

related stories