Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വികസനത്തിന് മൂലധനം വേണം; കൊച്ചി കപ്പൽശാല സ്വകാര്യവൽക്കരിക്കില്ല: ഗഡ്കരി

Pinarayi-Vijayan-and-Nithin-Gadkari രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്കുകളിലൊന്നിന്റെ ശിലാസ്ഥാപനം കൊച്ചി കപ്പല്‍ശാലയില്‍ നിര്‍വഹിക്കുന്ന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

കൊച്ചി ∙ മൂലധനമില്ലെങ്കിൽ വികസന പ്രവർത്തനങ്ങൾ നടക്കില്ലെന്നു കേന്ദ്ര ഷിപ്പിങ്, ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. വികസനമുണ്ടായില്ലെങ്കിൽ തൊഴിൽ അവസരങ്ങളുമുണ്ടാകില്ല. കൊച്ചി കപ്പൽശാലയിൽ പുതിയ ഡ്രൈ ഡോക്കിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചി കപ്പൽശാല സ്വകാര്യവൽക്കരിക്കുമെന്ന ആശങ്ക അസ്ഥാനത്താണ്. പക്ഷേ, വികസന പദ്ധതികൾ നടപ്പാക്കാൻ മൂലധനം ആവശ്യമാണ്. കപ്പൽശാല ഓഹരിവിൽപനയിലൂടെ നേടിയ തുക ഉപയോഗിച്ചാണു വൻകിട പദ്ധതികൾ നടപ്പാക്കുന്നത്. കപ്പൽനിർമാണ വ്യവസായത്തിൽ ദക്ഷിണ കൊറിയയും ചൈനയും ജപ്പാനുമൊക്കെയാണു മുന്നിൽ നിൽക്കുന്നത്. ഇന്ത്യയ്ക്കു വെറും 0.4 ശതമാനം വിഹിതമേയുള്ളൂ. വിമാന വാഹിനികൾ ഉൾപ്പെടെയുള്ള വൻകിട യാനങ്ങൾ നിർമിക്കാൻ ശേഷിയുള്ള പുതിയ ഡ്രൈ ഡോക് കൊച്ചിയിൽ സജ്ജമാകുന്നതോടെ വിഹിതം 2 ശതമാനത്തിലേക്ക് ഉയർത്താൻ കഴിയും.

പുതിയ സാധ്യതകൾ കണ്ടെത്താൻ ഇന്ത്യയിലെ കപ്പൽനിർമാണ വ്യവസായത്തിനു കഴിയണം. സീ പ്ലെയ്ൻ ഉൾപ്പെടെയുള്ളവ ഇന്ത്യയിൽ നിർമിക്കണം. ഇന്ത്യക്കു വലിയതോതിലുള്ള വളർച്ചാ സാധ്യതകളുണ്ടെങ്കിലും ഉയർന്ന ചരക്കു ഗതാഗതച്ചെലവു തിരിച്ചടിയാണ്. ലീറ്ററിന് 22 രൂപ മാത്രം വിലയുള്ള മെഥനോൾ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങൾ യാഥാർഥ്യമായാൽ ഇന്ധനച്ചെലവിലും കടത്തുകൂലിയിലും വലിയ ലാഭം നേടാനാകുമെന്നും ഗഡ്കരി പറഞ്ഞു.

1972ൽ കൊച്ചി കപ്പൽശാലയുടെ നിർമാണത്തിനായി സെമിത്തേരി പോലും മാറ്റി സ്ഥാപിച്ച ചരിത്രമാണുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ, ഇപ്പോൾ വികസന കാര്യത്തിൽ ചിലയിടങ്ങളിൽ ചില പ്രശ്നങ്ങൾ വരുന്നുണ്ട്. കപ്പൽശാലയുടേതു പോലൊരു ഭൂതകാലം എല്ലാവരും ഓർക്കേണ്ടതാണ്. ഉൾനാടൻ ജലഗതാഗതത്തിനു വലിയ പ്രാധാന്യമാണു സർക്കാർ നൽകുന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതി കൂടി പൂർത്തിയാകുന്നതോടെ ഷിപ്പിങ് മേഖലയിൽ കേരളത്തിനു വലിയ കുതിപ്പുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ആൻഡമാൻ - നിക്കോബാർ ദ്വീപ് ഭരണകൂടത്തിനായി കൊച്ചി കപ്പൽശാല നിർമിച്ച 2 യാത്രാക്കപ്പലുകളുടെ നീറ്റിലിറക്കൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ഭാര്യ കാഞ്ചൻ ഗഡ്കരി നിർവഹിച്ചു. 500 പേർക്കു വീതം സഞ്ചരിക്കാൻ കഴിയുന്ന കപ്പലുകളാണിവ. കപ്പൽശാല ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ്.നായർ, കെ.വി.തോമസ് എംപി, ഹൈബി ഈഡൻ എംഎൽഎ എന്നിവർ പ്രസംഗിച്ചു.