തൃശൂർ∙ എംഎൽഎ ഹോസ്റ്റലിനുള്ളിൽ ഡിവൈഎഫ്ഐ നേതാവ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പൊലീസ് ഒത്തുകളിക്കുന്നതായി ഡിവൈഎഫ്ഐ വനിതാ നേതാവ്. ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ആർ.എൽ. ജീവൻലാലിനെതിരെയാണു വനിതാ നേതാവിന്റെ പരാതി. ജീവൻലാലിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകുന്നില്ല. പരാതി കൃത്യമായി അന്വേഷിക്കുകയോ നടപടി എടുക്കുകയോ ചെയ്യുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുമെന്നും വനിതാ നേതാവ് അറിയിച്ചു.
മുൻകൂർ ജാമ്യം ലഭിക്കുന്നതു വരെ ജീവൻലാലിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് കാത്തുനിൽക്കുകയാണ്. കേസിൽനിന്നു പിന്മാറുന്ന പ്രശ്നമില്ല. കോടതി നടപടിയുമായി മുന്നോട്ടുപോകും. പാർട്ടി നടപടിയെടുക്കും എന്നുറപ്പു പറഞ്ഞതുകൊണ്ടാണ് ആദ്യം നിശബ്ദത പാലിച്ചതെന്നും പരാതിക്കാരി പറഞ്ഞു. തിരുവനന്തപുരത്തെ എംഎൽഎ ഹോസ്റ്റലിൽവച്ച് ജീവൻലാൽ തന്നെ അപമാനിക്കാൻ ശ്രമിച്ചെന്നാണ് വനിതാ നേതാവിന്റെ പരാതി.