Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സർക്കാർ’ സിനിമയിലെ വിവാദ രംഗങ്ങൾ മാറ്റി; കേരളത്തിൽ ബാധകമല്ല

sarkar-teaser-record ‘സർക്കാർ’ ചിത്രത്തിൽ നിന്നുള്ള ദൃശ്യങ്ങൾ.

ചെന്നൈ∙ ‘സർക്കാർ’ ചിത്രത്തിലെ വിവാദ രംഗങ്ങൾ നീക്കി. വെളളിയാഴ്ച ഉച്ചയ്ക്കു ശേഷം തമിഴ്നാട്ടിലെ തീയറ്ററുകളിൽ വിവാദ രംഗങ്ങൾ നീക്കിയ ചിത്രമാണ് പ്രദർശിപ്പിച്ചത്. കേരളമുൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ ഇതു ബാധകമാകില്ലെന്ന് നിർമാതാക്കളായ സൺ പിക്ചേഴ്സിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

രാഷ്ട്രീയ സൂചനകളുള്ള രംഗങ്ങളുടെ പേരിൽ വിജയ് ചിത്രമായ ‘സർക്കാരി’നെതിരായ അണ്ണാഡിഎംകെയുടെ പ്രതിഷേധം തെരുവിലേക്കു പടർന്നതോടെയാണ് ചിത്രത്തിലെ വിവാദ രംഗങ്ങൾ നീക്കാൻ തീരുമാനമായത്. ചിത്രത്തിന്റെ സംവിധായകൻ എ.ആർ.മുരുകദോസിനറെ വീട്ടിൽ വ്യാഴാഴ്ച രാത്രി വൈകി പൊലീസ് പരിശോധനയ്ക്കെത്തിയിരുന്നു. ഇതിനു പിന്നാലെ വെള്ളിയാഴ്ച മുൻകൂർ ജാമ്യാപേക്ഷയ്ക്കു സംവിധായകൻ കോടതിയെ സമീപിക്കുകയും ചെയ്തു.

വ്യാഴാഴ്ച മുരുകദോസ് വീട്ടിലില്ലാത്തതിനാൽ പൊലീസ് മടങ്ങുകയായിരുന്നു എന്നാണ് വിവരം. അതിനിടെ, സംവിധായകന്റെ വീട്ടിൽ രാത്രി വൈകി പൊലീസെത്തിയതിൽ താരങ്ങളായ രജനീകാന്തും വിശാലും അടക്കം സിനിമാമേഖലയിൽ നിന്നുളളവർ പ്രതിഷേധം രേഖപ്പെടുത്തി. സെൻസർ ചെയ്ത സിനിമകളിൽ ഇടപെടാനുള്ള സർക്കാർ നീക്കം ശരിയല്ലെന്ന് വിശാൽ പറഞ്ഞു. വിജയ് ചിത്രങ്ങൾക്കെതിരെ ഉണ്ടാകുന്ന രാഷ്ട്രീയ ഇടപെടൽ ശരിയല്ലെന്ന് നടിയും കോൺഗ്രസ് വക്താവുമായ ഖുശ്ബുവും അഭിപ്രായപ്പെട്ടു.

അറസ്റ്റടക്കമുളള നടപടിക്കല്ലെന്നും സുരക്ഷ നൽകാനാണ് എത്തിയതെന്നും പൊലീസ് വിശദീകരിച്ചെങ്കിലും മുരുകദോസിനെ അറസ്റ്റു ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ചിത്രത്തിന്റെ നിർമാതാക്കളായ സൺ പിക്ചേഴ്സ് ആരോപിച്ചു. മധുരയിലും കോയമ്പത്തൂരും പാർട്ടി പ്രവർത്തകർ പടം പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു.

ഇതോടെ മധുരയിൽ ഷോ റദ്ദാക്കി. തിയറ്ററിനു മുന്നിൽ സ്ഥാപിച്ചിരുന്ന വിജയ്‌യുടെ കൂറ്റൻ കട്ടൗട്ടിനു പ്രതിഷേധക്കാർ തീയിട്ടു. ചെന്നൈയിൽ ചിത്രം പ്രദർശിപ്പിക്കുന്ന തിയറ്ററുകൾക്കു മുന്നിൽ പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. ചിത്രത്തിൽനിന്നു വിവാദ രംഗങ്ങൾ നീക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അല്ലെങ്കിൽ ചിത്രം പ്രദർശിപ്പിക്കില്ലെന്നു തിയറ്ററുടമകൾ നിലപാടെടുക്കണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിലെ വിവാദ രംഗങ്ങൾ നീക്കാൻ നിർമാതാക്കൾ തീരുമാനിച്ചത്.. ഇതേ രീതിയിൽ പടം പ്രദർശിപ്പിക്കുന്നതു ക്രമസമാധാന പ്രശ്നങ്ങൾക്കു കാരണമാകുമെന്ന് തിയറ്റർ എക്സിബിഷൻ അസോസിയേഷൻ നിർമാതാക്കളെ അറിയിച്ചിരുന്നു.

ചിത്രത്തിലെ രാഷ്ട്രീയ സൂചനകളുള്ള രംഗങ്ങൾക്കെതിരെ അണ്ണാഡിഎംകെ മന്ത്രിമാർ കൂട്ടത്തോടെ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ, മധുരയിലാണ് തിയറ്ററിനു മുന്നിൽ ആദ്യത്തെ പ്രതിഷേധം നടന്നത്. എംഎൽഎ രാജൻ ചെല്ലപ്പയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അണ്ണാനഗറിൽ ചിത്രം പ്രദർശിപ്പിക്കുന്ന തിയറ്റർ വളപ്പിലേക്ക് ഇരച്ചുകയറിയ സംഘം പ്രദർശനം നിർത്തണമെന്നാവശ്യപ്പെട്ടു. രണ്ടു ഷോകൾ പ്രതിഷേധത്തെ തുടർന്നു റദ്ദാക്കേണ്ടി വന്നു. മധുരയിൽ പിന്നീടു പല തിയറ്ററുകൾക്കു മുന്നിലും പ്രതിഷേധം നടന്നു. ചിത്രത്തിന്റെ നിർമാതാവ് കലാനിധി  മാരനെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. വൈകിട്ടോടെയാണു തിയറ്ററിനു മുന്നിൽ സ്ഥാപിച്ച കൂറ്റൻ വിജയ് കട്ടൗട്ടിനു തീയിട്ടത്.

മധുരയിൽ പലേടത്തും പ്രതിഷേധക്കാർ നശിപ്പിക്കുന്നതു തടയാൻ വിജയ് ആരാധകർ തന്നെ കൊടി തോരണങ്ങൾ അഴിച്ചു.കോയമ്പത്തൂരിൽ ഒട്ടേറെ തിയറ്ററുകൾക്കു മുന്നിൽ പ്രതിഷേധക്കാർ കുത്തിയിരിപ്പു നടത്തി. എന്നാൽ, ഷോകൾ റദ്ദാക്കിയില്ല. ചെന്നൈയിൽ പ്രതിഷേധമുണ്ടായില്ലെങ്കിലും തിയറ്റർ ഉടമകൾ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. 

ചെന്നൈയിൽ കേസ് 

sarkar-movie-controversy വടപളനി കാശി തിയറ്ററിൽ ‘സർക്കാർ’ സിനിമയുടെ ഫ്ലെക്സുകൾ കീറുന്ന പ്രതിഷേധക്കാർ.

∙ സർക്കാർ ചിത്രത്തിലെ വിവാദ രംഗങ്ങളുടെ പേരിൽ സംവിധായകൻ എ.ആർ. മുരുഗദോസിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജി. ദേവരാജൻ എന്നയാൾ കമ്മിഷണർക്കു പരാതി നൽകി. ജനങ്ങളെ സർക്കാരിനെതിരെ തിരിച്ചുവിടാൻ ശ്രമിച്ച വഞ്ചകനാണ് മുരുഗദോസെന്നു പരാതിയിൽ ആരോപിക്കുന്നു.

വിവാദരംഗങ്ങൾ ഏതൊക്കെ?

sarkar-movie-vijay

∙ സർക്കാർ സിനിമ അടിമുടി രാഷ്ട്രീയം. അണ്ണാഡിഎംകെയ്ക്കെതിരെയെന്നു വ്യാഖ്യാനിക്കാവുന്ന ഒട്ടേറെ രംഗങ്ങൾ ചിത്രത്തിലുണ്ട്. ഇതിൽ രണ്ടെണ്ണമാണ് ഏറ്റവും കൂടുതൽ ചർച്ചയായത്. സർക്കാർ സൗജന്യമായി നൽകിയ വസ്തുക്കൾ തീയിടുന്ന രംഗവും മുഖ്യമന്ത്രിയെ കൂടെയുള്ളവർ അമിത മരുന്നുനൽകി കൊലപ്പെടുത്തുന്നതും. ചിത്രത്തിലെ കോമളവല്ലിയെന്ന കഥാപാത്രം മുൻ മുഖ്യമന്ത്രി ജയലളിതയെ അനുസ്മരിപ്പിക്കുന്നതാണെന്ന് അണ്ണാഡിഎംകെയ്ക്ക് ആക്ഷേപമുണ്ട്. ജയലളിതയുടെ ആദ്യപേര് കോമളവല്ലിയെന്നാണെന്ന് നേരത്തേ വാർത്തകളുണ്ടായിരുന്നു.

ചർച്ച നടത്തി നിയമമന്ത്രി

∙ സർക്കാർ ചിത്രത്തിനെതിരെ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് നിയമമന്ത്രി സി.വി. ഷൺമുഖം നിയമ വിദഗ്ധരുമായി ചർച്ച നടത്തി. സൗജന്യമായി ലഭിച്ച വസ്തുക്കൾ തീയിടുന്നതുൾപ്പെടെയുള്ള രംഗങ്ങൾ അക്രമത്തെ പ്രോൽസാഹിപ്പിക്കുന്നതാണെന്നു നേരത്തേ ഷൺമുഖം ആരോപിച്ചിരുന്നു. 

കച്ചവട തന്ത്രമെന്നു ദിനകരൻ

∙ ചിത്രത്തിന്റെ അണിയറക്കാരുടേതു ശുദ്ധമായ കച്ചവട തന്ത്രമാണെന്നും അത് അവഗണിക്കുകയാണു വേണ്ടതെന്നും അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി. ദിനകരൻ പറഞ്ഞു. കോമളവല്ലിയെന്നതു ജയലളിതയുടെ പേരല്ല. പാർട്ടികൾ നൽകുന്ന സൗജന്യത്തെ പരിഹസിക്കുന്ന സിനിമക്കാർ, ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റു കൊള്ളലാഭം കൊയ്യുകയാണ്. ചിത്രം കണ്ടതിനുശേഷം കൂടുതൽ കാര്യങ്ങൾ പറയുമെന്നു ദിനകരൻ പറഞ്ഞു.  

റെക്കോർഡ് കലക്‌ഷൻ

∙ തെരുവിൽ പ്രതിഷേധം ഉയരുമ്പോൾ സർക്കാർ നിർമാതാക്കൾ വാരുന്നതു കോടികൾ. ആദ്യദിനം തമിഴ്നാട്ടിൽനിന്നു 30 കോടി രൂപയാണു ചിത്രം നേടിയത്. ചെന്നൈയിൽ മാത്രം 2.41 കോടി നേടി. കേരളത്തിൽ ആദ്യ ദിവസത്തെ കലക്‌ഷൻ 6.5 കോടി രൂപ.

പ്രതിഷേധത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യം: കമൽ

∙ സർക്കാർ സിനിമയ്ക്കെതിരെ പ്രതിഷേധം നടത്തുന്ന അണ്ണാഡിഎംകെ നടപടിക്കെതിരെ മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ. വിമർശനം അംഗീകരിക്കാൻ സാധിക്കാത്ത സർക്കാർ നിലംപൊത്തുമെന്നും സെൻസർ ബോർഡ് അനുമതി നൽകിയ സിനിമയ്ക്കെതിരെ പ്രതിഷേധം ഉയർത്തുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും കമൽഹാസൻ ആരോപിച്ചു. നല്ല ഭരണാധികാരികൾ വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.