വീട്ടിലെ സ്ഫോടനം പാചകവാതകം ചോർന്നെന്നു നിഗമനം; ഉറപ്പിക്കാൻ അധികൃതരെത്തും

മരിച്ച ഡാന്‍ഫലീസും സെലസ്മിയയും

വടക്കാഞ്ചേരി∙ തൃശൂർ മലാക്കയിൽ രണ്ടു കുട്ടികൾ പൊള്ളലേറ്റ് മരിച്ചത് പാചക വാതകം ചോർന്നു തീ പിടിച്ചാണെന്നു പൊലീസ് നിഗമനം. ഇക്കാര്യം ഉറപ്പിക്കാൻ ഗ്യാസ് കമ്പനി ഉദ്യോഗസ്ഥരെ പൊലീസ് വിളിച്ചു വരുത്തി. സംഭവ സമയത്തു കിടപ്പുമുറിക്കു പിന്നിൽ വെള്ളം ചൂടാക്കാൻ പാചക വാതകം ഉപയോഗിച്ചിരുന്നു. ഇവിടെനിന്നു വാതകം ചോർന്നു കിടപ്പുമുറിയിൽ പരന്നു തീ പിടിച്ചതാകാമെന്നു സംശയിക്കുന്നു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു ദുരന്തം.

അതേസമയം, പൊട്ടിത്തെറിയുടെ ശബ്ദം കേട്ടിരുന്നില്ലെന്ന് അയൽവാസി വർഗീസ് മനോരമ ന്യൂസിനോടു പറഞ്ഞു. അപകടത്തിനു പത്തു മിനിറ്റുമുൻപാണു താൻ അവിടെനിന്നു മടങ്ങിയത്. മക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണു ഡാന്റേഴ്സണിന് പരുക്കേറ്റതെന്നും വർഗീസ് പറഞ്ഞു.

ഇന്നലെ രാത്രിയാണു തെക്കുംകര പഞ്ചായത്തിലെ മലാക്കയിൽ വീട്ടിലെ കിടപ്പുമുറിയിലുണ്ടായ സ്ഫോടനത്തിൽ രണ്ടു കുട്ടികൾ വെന്തുമരിച്ചത്. മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്. കുട്ടികൾ ഉറങ്ങിയിരുന്ന മുറിക്കുള്ളിൽ നിന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് കരുതുന്നു. ഈ മുറിക്കുള്ളിൽ ഇൻവെർട്ടർ പ്രവർത്തിച്ചിരുന്നതായി പറയുന്നു.

ഇന്നലെ രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ ദുരന്തം. ഉറങ്ങിക്കിടന്നിരുന്ന കുട്ടികളെ പുറത്തേക്കെടുക്കാൻ കഴിയുന്നതിന് മുമ്പ് വീടിനുള്ളിൽ തീ ആളിപ്പടരുകയായിരുന്നു. രണ്ടു കുട്ടികളും കട്ടിലിൽ വെന്തു മരിച്ച നിലയിലായിരുന്നു.