Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാൽ വിധിയിൽ പിഴവ്; തിരുത്തണം എന്നാവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയിൽ

Rafale Fighter Plane റഫാൽ വിമാനം

ന്യൂഡൽഹി∙ റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജികൾ തള്ളിയ ഉത്തരവിലെ പിഴവുകൾ തിരുത്തണം എന്നാവശ്യപ്പെട്ടു സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ അപേക്ഷ നൽകി. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്‌ തയാറായി എന്നും റിപ്പോർട്ട്‌ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) പരിശോധിച്ചു എന്നുമുള്ള വിധിയിലെ ഭാഗം തിരുത്തണമെന്നാണു  സർക്കാരിന്റെ ആവശ്യം.

ഉത്തരവില്‍ പിഴവുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നതിനിടയിലാണ് ഇത് ശരിവയ്ക്കും വിധം സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. വില സംബന്ധിച്ച വിവരം സിഎജിക്കു നൽകിയെന്നും സിഎജി റിപ്പോർട്ട്‌ പരിശോധിച്ചു പാർലമെന്റിൽ വയ്ക്കുമെന്നുമാണ് ഉദ്ദേശിച്ചതെന്നു കേന്ദ്രം അപേക്ഷയിൽ പറയുന്നു. നടക്കാൻ പോകുന്ന കാര്യങ്ങളെ നടന്ന കാര്യമായി കോടതി വിലയിരുത്തി. വിധിയിലെ വ്യാകരണം തിരുത്തണമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ജനുവരി രണ്ടിന് സുപ്രീംകോടതി വീണ്ടും ചേരുമ്പോൾ ഇക്കാര്യം കേന്ദ്രം അറിയിക്കും.

റഫാൽ ഇടപാടിൽ അന്വേഷണം വേണ്ടെന്ന സുപ്രീംകോടതി വിധിയിൽ ഗുരുതര പിഴവുണ്ടെന്ന ആരോപണം വിധി വന്നതിനു പിന്നാലെ കോൺഗ്രസ് ഉന്നയിച്ചിരുന്നു. വിധിയിലെ 25-ാം പാരഗ്രാഫിൽ പറയുന്നത് യുദ്ധവിമാനങ്ങളുടെ വില സിഎജി പരിശോധിച്ചെന്നും സിഎജി റിപ്പോർട്ട് പാർലമെന്റിന്റെ പിഎസിക്ക് സമർപ്പിച്ചുവെന്നുമാണ്. എന്നാൽ റഫാൽ ഇടപാടിനെക്കുറിച്ചുള്ള റിപ്പോർട്ട് തയാറാകുന്നതേയുള്ളുവെന്ന് സിഎജി വൃത്തങ്ങൾ പറഞ്ഞു.

റിപ്പോർട്ട് പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു തൊട്ടു മുൻപ് നൽകാനാണ് ആലോചിക്കുന്നത്. സാധാരണ ഗതിയിൽ, സിഎജിയുടെ റിപ്പോർട്ടിന് അന്തിമരൂപം നൽകും മുൻപ്, സർക്കാരിന് നിലപാടു വ്യക്തമാക്കാൻ അവസരം നൽകാറുണ്ട്. എക്സിറ്റ് മീറ്റിങ് എന്നു വിളിക്കപ്പെടുന്ന ഈ യോഗത്തിന്റെ തീയതിപോലും റഫാൽ കാര്യത്തിൽ തീരുമാനിച്ചിട്ടില്ലെന്ന് സിഎജി വൃത്തങ്ങൾ പറഞ്ഞു. സിഎജി പാർലമെന്റിനാണ് റിപ്പോർട്ട് നൽകുന്നത്. പാർലമെന്റാണ് പിഎസിയുടെ പരിശോധനയ്ക്കു വിടുന്നത്.

എന്നാൽ, സിഎജിയുടെ റിപ്പോർട്ട് പിഎഎസി പരിശോധിച്ചെന്നും റിപ്പോർട്ടിന്റെ ചെറിയൊരു ഭാഗമാണ് പാർലമെന്റിനു നൽകിയതെന്നുമാണ് വിധിന്യായത്തിൽ പറയുന്നത്. റഫാൽ വിഷയത്തിൽ ഏതെങ്കിലും റിപ്പോർട്ട് ലഭിച്ചതായി പാർലമെന്റ് രേഖകകളില്ല. റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് പിഎസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പറഞ്ഞു. തുടർന്നാണ്, ഇല്ലാത്ത റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് വിധിയെന്ന് ഹർജിക്കാരായ പ്രശാന്ത് ഭൂഷണും അരുൺ ഷൂറിയും മറ്റും ഉന്നയിച്ചത്.

സിഎജി റിപ്പോർട്ട് തയാറായെന്നോ അതു പിഎസിക്കു ലഭിച്ചെന്നോ കേസിന്റെ വാദത്തിനിടെ സർക്കാർ കോടതിയിൽ പറഞ്ഞിട്ടില്ല. എന്നാൽ, പല കാര്യങ്ങളും സർക്കാർ രഹസ്യരേഖയായി കോടതിക്കു കൈമാറുകയും ചെയ്തു. അതിൽ സിഎജി റിപ്പോർട്ടും പിഎസിയും പരാമർശിച്ചിട്ടുണ്ടാവാമെന്ന സംശയവും ഹർജിക്കാർ ഉന്നയിച്ചു.