ബെയ്ജിങ്∙ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഭീകരനേതാവ് ഹാഫിസ് സയീദിനെ പശ്ചിമേഷ്യയിലെ ഏതെങ്കിലും രാജ്യത്തേക്ക് എത്രയും വേഗം മാറ്റിനിർത്താൻ പാക്കിസ്ഥാനോടു ചൈന ആവശ്യപ്പെട്ടതായി വെളിപ്പെടുത്തൽ. എന്നാൽ, അടിസ്ഥാനരഹിതവും ഞെട്ടിക്കുന്നതുമായ റിപ്പോർട്ടാണിതെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
പാക്ക് ഭീകരസംഘടനകളായ ജമാഅത്തുദ്ദഅവ, ലഷ്കറെ തയിബ എന്നിവയുടെ സ്ഥാപകനായ ഹാഫിസ് സയീദിനെ സംരക്ഷിക്കുന്ന വിഷയത്തിൽ പാക്കിസ്ഥാനെ പിന്തുണച്ചുപോന്ന ചൈന, രാജ്യാന്തരതലത്തിൽ സമ്മർദം ശക്തമായതിനെ തുടർന്നാണു നിലപാട് മാറ്റിയതെന്നാണു റിപ്പോർട്ട്.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹീദ് കഖൻ അബ്ബാസിയുമായി ചൈനയിൽ കഴിഞ്ഞ മാസം നടത്തിയ കൂടിക്കാഴ്ചയിലാണു ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ഈ നിർദേശം വച്ചത്. അബ്ബാസിയോട് അടുപ്പമുള്ള ഉദ്യോഗസ്ഥരാണ് വിവരം പുറത്തുവിട്ടത്.
മേയ് 31ന് അബ്ബാസിയുടെ കാലാവധി അവസാനിക്കുന്നതിനാൽ പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷമേ തുടർനടപടിയുണ്ടാകൂ. ജൂലൈയിലാണു പാക്ക് തിരഞ്ഞെടുപ്പ്.