Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘റോ’ മുൻ തലവനുമായി ചേർന്ന് പുസ്തകം; പാക്ക് പട്ടാളം ഐഎസ്ഐ മുൻ മേധാവിക്കെതിരെ

asad-durrani-amarjit അസദ് ദുറാനി, അമർജിത് സിങ് ദുലത്

ഇസ്‍ലാമാബാദ്∙ ഇന്ത്യയുടെ ചാരസംഘടനയായ റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) മുൻ മേധാവി അമർജിത് സിങ് ദുലത്തിനൊപ്പം ചേർന്നു പുസ്തകമെഴുതിയ പാക്ക് ചാരസംഘടനാ (ഐഎസ്ഐ) മുൻ മേധാവി ജനറൽ അസദ് ദുറാനിക്കെതിരെ പാക്കിസ്ഥാനിൽ നടപടി. ഇതേക്കുറിച്ചു വിശദീകരണം നൽകാൻ ദുറാനി നാളെ നേരിട്ടു ഹാജരാകണമെന്നു സൈന്യം ആവശ്യപ്പെട്ടു. 

ദുറാനിയും ദുലത്തും ചേർന്നെഴുതിയ ‘ദ് സ്പൈ ക്രോണിക്കിൾസ്: റോ, ഐഎസ്ഐ ആൻഡ് ദി ഇല്യൂഷൻ ഓഫ് പീസ്’ എന്ന പുസ്തകം ഇരുരാജ്യങ്ങളിലും വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. 

ഐഎസ്ഐ മുൻ മേധാവിയുടെ മകൻ കൊച്ചിയിൽ ജോലി ചെയ്തിരുന്നെന്നും അൽ ഖായിദ നേതാവ് ഉസാമ ബിൻ ലാദൻ വധിക്കപ്പെടുന്നതിനു രണ്ടു ദിവസം മുൻപു പാക്ക് സേനാമേധാവി കയാനി യുഎസ് അധികൃതരുമായി രഹസ്യചർച്ച നടത്തിയെന്നും ഉൾപ്പെടെ ഞെട്ടിക്കുന്ന വിവരങ്ങളാണു പുസ്തകത്തിൽ. 

ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്കിനെക്കുറിച്ചും കുൽഭൂഷൺ ജാദവ്, നവാസ് ഷരീഫ്, ഹാഫിസ് സയീദ് തുടങ്ങിയവരുമായി ബന്ധപ്പെട്ട വിഷയങ്ങളും വിശദമായി വിവരിക്കുന്നുണ്ട്. ദുറാനിയും ദുലത്തും തമ്മിലുള്ള സംഭാഷണ രൂപത്തിലാണു പുസ്തകത്തിന്റെ രൂപകല്പന. മാധ്യമപ്രവർത്തകൻ ആദിത്യ സിൻഹയുടേതാണ് എഴുത്ത്. പാക്കിസ്ഥാനിലോ ഇന്ത്യയിലോ കാണാതെ ഇസ്തംബുൾ, ബാങ്കോക്ക്, കഠ്മണ്ഡു എന്നിവിടങ്ങളിലായിരുന്നു ഇരുവരും പുസ്തക രചനയ്ക്കായി കൂടിക്കാഴ്ചകൾ നടത്തിയത്.  

ദുറാനിയുടെ മകൻ ഉസ്മാൻ ദുറാനി ഒരു ജർമൻ കമ്പനിയിൽ ജോലിക്കായി 2015 മേയിലാണു കൊച്ചിയിലെത്തിയത്. ‘എക്സിറ്റ്’ അടിച്ചപ്പോൾ, കമ്പനി ടിക്കറ്റ് ബുക്ക് ചെയ്തതു മുംബൈ വഴിക്കുള്ള വിമാനത്തിൽ. വന്നവഴി തിരിച്ചു പോകണമെന്ന ചട്ടം ലംഘിച്ചു മുംബൈയിലെത്തിയ ഉസ്മാനെ വിമാനത്താവള അധികൃതർ പിടിച്ചുവച്ചതിനെത്തുടർന്ന് അസദ് ദുറാനി, ദുലത്തിനെ വിളിച്ചു സഹായം തേടി പ്രശ്നം പരിഹരിച്ചു. ഉസ്മാൻ ജർമനി വഴി പാക്കിസ്ഥാനിൽ സുരക്ഷിതനായെത്തി. 

ലാദനെ തിര‍ഞ്ഞ് യുഎസ് ഹെലികോപ്ടറുകൾ രാജ്യത്തു പ്രവേശിച്ചത് പാക്ക് അധികൃതർ അറിയാതിരിക്കുമോയെന്ന വിഷയം പുസ്തകത്തിൽ ദുറാനി വിശദമായി ചർച്ച ചെയ്യുന്നുണ്ട്.