മോസ്കോ ∙ റഷ്യൻ മിലിട്ടറി ഇന്റലിജൻസ് ഏജൻസിയുടെ(ജിആർയു) മേധാവി ഇഗോർ കൊറൊബോവ് അന്തരിച്ചു. രോഗം മൂലം കിടപ്പിലായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ബ്രിട്ടനിലെ സോൾസ്‌ബ്രിറിയിൽ മുൻ റഷ്യൻ ഇരട്ടച്ചാരനു നേരെ രാസായുധാക്രമണം നടത്തിയത് റഷ്യൻ ചാരസംഘടനയാണെന്ന് ആരോപണം നിലനിൽക്കെയാണു കൊറൊബോവിന്റെ (62) മരണം. വളരെ ഗുരുതരവും ദീർഘകാലം നീണ്ടതുമായ രോഗം മൂലമാണു മരണമെന്നാണ് റഷ്യ അറിയിച്ചത്. ഇതിനു മുൻപ് ജിആർയു മേധാവിയായിരുന്ന ഇഗോർ സെർഗുലും 58–ാം വയസ്സിൽ പെട്ടെന്നു മരിക്കുകയായിരുന്നു.
കൊറൊബോവ്, ജിആർയു എന്നറിയപ്പെടുന്ന മിലിട്ടറി ഇന്റലിജൻസ് ഏജൻസിയുടെ മേധാവിയായത് 2016ൽ. യുഎസ് ഉപരോധമേർപ്പെടുത്തിയവരിൽ ഇദ്ദേഹവുമുണ്ടായിരുന്നു. കൊറൊബോവിനു രോഗം ബാധിച്ചതു മുതൽ ഏജൻസിയുടെ ഉപമേധാവി ഇഗോർ കോസ്ത്യുകോവ് താൽകാലികനേതൃത്വം ഏറ്റെടുത്തിരുന്നു. ഇദ്ദേഹം മേധാവിയാകുമെന്നാണു സൂചന. മുൻ റഷ്യൻ ഇരട്ടച്ചാരൻ സെർഗെയ് സ്ക്രീപലിനും മകൾ യുലിയയ്ക്കും നേരെ ബ്രിട്ടനിലെ സോൾസ്ബ്രിയിൽ രാസായുധാക്രമണം ഉണ്ടായതിനുശേഷം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, മിലിട്ടറി ഇന്റലിജൻസ് മേധാവി ഇഗോർ കൊറൊബോവിനെ വിളിച്ചുവരുത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.