Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോളിങ്ങിൽ തിരിച്ചടിച്ച് സൺറൈസേഴ്സ്; മുംബൈയെ 31 റൺസിന് തകർത്തു

SRH-Celebration സൺറൈസേഴ്സിനായി മൂന്നു വിക്കറ്റ് വീഴ്ത്തിയ സിദ്ധാർഥ് കൗളിന് സഹതാരങ്ങളുടെ അഭിനന്ദനം. ചിത്രം: വിഷ്ണു വി.നായർ

മുംബൈ∙ ബാറ്റിങ്ങിലെ തകർച്ചയ്ക്കു ബോളിങ്ങിൽ പരിഹാരം കണ്ട സൺറൈസേഴ്സ് ഹൈദരാബാദിന് മുംബൈ ഇന്ത്യൻസിനെതിരായ ഐപിഎൽ മൽസരത്തിൽ ആവേശജയം. താരതമ്യേന ദുർബലമായ 119 റൺസ് വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത മുംബൈയെ, 18.5 ഓവറിൽ 87 റൺസിന് പുറത്താക്കിയാണ് സൺറൈസേഴ്സ് സീസണിലെ നാലാം ജയം കുറിച്ചത്. നാല് ഓവറിൽ 23 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത സിദ്ധാർഥ് കൗളാണ് മുംബൈയെ തകർത്തത്. 1.5 ഓവറിൽ നാലു റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ മലയാളി താരം ബേസിൽ തമ്പിയും ഈ സീസണിലെ ആദ്യ മൽസരം ഗംഭീരമാക്കി.

വിജയത്തോടെ ആറു മൽസരങ്ങളിൽനിന്ന് എട്ടു പോയിന്റുമായി സൺറൈസേഴ്സ് പോയിന്റു പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു. അതേസമയം, ആറാം മൽസരത്തിൽ സീസണിലെ അഞ്ചാം തോൽവി വഴങ്ങിയ മുംബൈ ഇന്ത്യൻസ് ഒരി‍ക്കൽക്കൂടി സമ്പൂർണമായി നിരാശപ്പെടുത്തി. സൺറൈസേഴ്സിനെ 118 റൺസിൽ എറിഞ്ഞൊതുക്കിയ മുംബൈ ബോളർമാർ ടീമിന് വിജയപ്രതീക്ഷ നൽകിയെങ്കിലും, നിലമറന്ന ബാറ്റിങ്ങിലൂടെ ബാറ്റ്സ്മാൻമാർ ഈ പ്രതീക്ഷകൾ എറിഞ്ഞുടച്ചു.

രണ്ടുപേർ മാത്രം രണ്ടക്കം കടന്ന മുംബൈ ഇന്നിങ്സിൽ, 38 പന്തിൽ നാലു ബൗണ്ടറികളോടെ 34 റൺസെടുത്ത സൂര്യകുമാർ യാദവാണ് ടോപ് സ്കോറർ. 20 പന്തിൽ നാലു ബൗണ്ടറികളോടെ 24 റൺസെടുത്ത ക്രുനാൽ പാണ്ഡ്യയാണ് രണ്ടക്കം കടന്ന രണ്ടാമത്തെ താരം. മറ്റുള്ളവരെല്ലാം പൂർണമായും നിരാശപ്പെടുത്തി.

എവിൻ ലൂയിസ് (ഒൻപതു പന്തിൽ അഞ്ച്), ഇഷാൻ കിഷൻ (മൂന്നു പന്തിൽ പൂജ്യം), രോഹിത് ശർമ (ആറു പന്തിൽ രണ്ട്), കീറൻ പൊള്ളാർഡ് (ആറു പന്തിൽ ഒൻപത്), ഹാർദിക് പാണ്ഡ്യ (19 പന്തിൽ മൂന്ന്), മക്‌ലീനാകൻ (രണ്ടു പന്തിൽ പൂജ്യം), മായങ്ക് മാർക്കണ്ഡെ (രണ്ടു പന്തിൽ ഒന്ന്), മുസ്താഫിസുർ റഹ്മാൻ (മൂന്നു പന്തിൽ ഒന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ജസ്പ്രീത് ബുംമ്ര അഞ്ചു പന്തിൽ ഒരു ബൗണ്ടറി ഉൾപ്പെടെ ആറു റൺസെടുത്തു പുറത്താകാതെ നിന്നു.

തകർത്തെറിഞ്ഞ് മുംബൈ

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സൺറൈസേഴ്സ്, മുംബൈയുടെ ബോളിങ് ആക്രമണത്തിനു മുന്നിൽ തകർന്ന് 18.4 ഓവറിൽ 118 റൺസിന് പുറത്താവുകയായിരുന്നു. 21 പന്തിൽ അഞ്ച് ബൗണ്ടറികളോടെ 29 റൺസെടുത്ത ക്യാപ്റ്റൻ കെയ്ൻ വില്യംസനും 33 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 29 റൺസെടുത്ത യൂസഫ് പത്താനുമാണ് ഹൈദരബാദ് ഇന്നിങ്സിന് അൽപമെങ്കിലും മാന്യത പകർന്നത്. മുംബൈയ്ക്കായി മായങ്ക് മാർക്കണ്ഡെ, ഹാർദിക് പാണ്ഡ്യ, മിച്ചൽ മക്‌ലീനാകൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സൺറൈസേഴ്സിന് ഓപ്പണർമാരായ ശിഖർ ധവാനും വില്യംസനും ചേർന്ന്് ഭേദപ്പെട്ട തുടക്കമാണ് സമ്മാനിച്ചത്. 1.4 ഓവറിൽ 20 റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ ധവാനെ മടക്കി മക്‌ലീനാകൻ സൺറൈസേഴ്സിന്റെ തകർച്ചയ്ക്കു തുടക്കമിട്ടു. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് കണ്ടെത്തിയ മുംബൈ ബോളർമാർ സൺറൈസേഴ്സിനെ താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കുകയായിരുന്നു.

ക്യാപ്റ്റൻ കെയ്ൻ വില്യംസൻ, യൂസഫ് പത്താൻ എന്നിവരെക്കൂടാതെ സൺറൈസേഴ്സ് നിരയിൽ രണ്ടക്കം കടന്നത് രണ്ടു പേർ മാത്രം. മനീഷ് പാണ്ഡെ (11 പന്തിൽ മൂന്നു ബൗണ്ടറികളോടെ 16), മുഹമ്മദ് നബി (10 പന്തിൽ രണ്ടു ബൗണ്ടറികളോടെ 14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു രണ്ടു പേർ. ശിഖർ ധവാൻ (ആറു പന്തിൽ അഞ്ച്), വൃദ്ധിമാൻ സാഹ (0), ഷാക്കിബ് അൽ ഹസൻ (നാലു പന്തിൽ രണ്ട്), റാഷിദ് ഖാൻ (ഒൻപതു പന്തിൽ ആറ്), ബേസിൽ തമ്പി (ആറു പന്തിൽ മൂന്ന്), സിദ്ധാർഥ് കൗൾ (ഒൻപതു പന്തിൽ രണ്ട്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

മുംബൈയ്ക്കായി മായങ്ക് മാർക്കണ്ഡെ മൂന്ന്് ഓവറിൽ 15 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. മിച്ചൽ മക്‌ലീനാകൻ മൂന്ന് ഓവറിൽ 22 റൺസ് വഴങ്ങിയും ഹാർദിക് പാണ്ഡ്യ മൂന്ന് ഓവറിൽ 20 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റു വീതം സ്വന്തമാക്കി.