വിമ്പിൾഡൻ പുരുഷ വിഭാഗം ഫൈനൽ ഇന്ന്; എട്ടടിക്കാൻ ഫെഡറർ

ലണ്ടൻ ∙ ടെന്നിസ് ഇതിഹാസം റോജർ ഫെഡറർക്ക് എട്ടാം വിമ്പിൾഡൻ കിരീടത്തിലേക്ക് ഇനി ഒറ്റ മത്സരത്തിന്റെ ദൂരം. ടെന്നിസ് സൗന്ദര്യത്തിന്റെ ഏഴഴകും വിടർത്തിയ ഏഴു കിരീടങ്ങൾക്കുശേഷം ഇന്നത്തെ കലാശപ്പോരാട്ടത്തിൽ ഫെഡററുടെ എതിരാളി ക്രൊയേഷ്യയുടെ മരിൻ സിലിച്ച്. ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെർദിച്ചിനെ നേരിട്ടുള്ള സെറ്റുകളിൽ കീഴടക്കി ഫൈനലിലെത്തിയ ഫെഡററും അമേരിക്കയുടെ സാം ക്വെറിയോടു പൊരുതിനേടിയ സിലിച്ചും ഏറ്റുമുട്ടുമ്പോൾ മുൻതൂക്കം ഫെഡററിനുതന്നെ. 

കിരീടപ്രതീക്ഷയോടെ എത്തിയ ആൻഡി മറെ, നൊവാക് ജോക്കോവിച്ച്, റാഫേൽ നദാൽ എന്നിവർ വഴിയിൽ വീണപ്പോൾ ഗ്ലാമർതാരങ്ങളിൽ സ്വിറ്റ്സർലൻഡിന്റെ ഫെ‍ഡറർ മാത്രമാണ് അവശേഷിച്ചത്. ഇവിടെ ഫെഡററുടെ 11–ാം ഫൈനലാണിത്. ഇതു റെക്കോർഡാണ്. 

ആറുമാസത്തെ പരുക്കിൽനിന്നു മുക്തനായി ജനുവരിയിൽ തിരിച്ചെത്തിയ ഫെഡറർ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കിയിരുന്നു. ഇവിടെ ഒരു സെറ്റ് പോലും നഷ്ടമാകാതെയാണു ഫെഡററുടെ ഫൈനൽ പ്രവേശം.