ഇന്ത്യയിലെ ഇന്റർനെറ്റ് ഇനി പറയുക ‘നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപ്പാര്‍ക്കാം’ എന്നായിരിക്കും. അതും ഒരുപക്ഷേ ശുദ്ധമലയാളത്തിൽ. ഡിജിറ്റൽ ലോകം പ്രാദേശികവൽകരിക്കാനുള്ള ശ്രമങ്ങളിലേക്കു കടക്കുകയാണ് രാജ്യാന്തര ടെക്നോ കമ്പനികളെല്ലാം. ഇതിനു വേണ്ടി ഗ്രാമങ്ങളിലേക്ക് സൈക്കിൾ ചവിട്ടിയാണ് ഗൂഗിള്‍ ഇന്റര്‍നെറ്റ് എത്തിക്കുന്നത്. മലയാളത്തിൽ പറഞ്ഞാൽ പോലും ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) ഉൽപന്നങ്ങൾക്കു കാര്യം മനസ്സിലാകുന്ന കാലവും വരികയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഹിന്ദിയിൽ ഇതെല്ലാം വിജയം കാണുകയും ചെയ്തിരിക്കുന്നു. സാമ്പത്തിക ഇടപാടുകളിലും ബയോടെക്നോളജിയിലും സിനിമയിലും കൃഷിയിലും വരെ ഇനി വരാനിരിക്കുന്നത് ഡിജിറ്റല്‍ കാലം– അതിന്റെ എല്ലാ സൂചനകളും നല്‍കിയായിരുന്നു ടെക്സ്പെക്റ്റേഷൻസ് 2018ന്റെ സമാപനം. ഡിജിറ്റല്‍ കാലത്തിന്റെ ആഘോഷങ്ങൾക്കുള്ള കാത്തിരിപ്പിലേക്ക് ഓരോ വായനക്കാരനെയും ക്ഷണിക്കുകയാണ് ഈ വാർത്തകളും റിപ്പോർട്ടുകളും അഭിമുഖ സംഭാഷണങ്ങളും...
2020ല്‍ 50 കോടി പേർ സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കും : അജയ് വിദ്യാസാഗര്‍
ശബ്ദം, ഗ്രാമീണ ഭാഷ, വിഡിയോ എന്നിവ ഇനിയുളള കാലം ഇന്റര്‍നെറ്റിനെ നിര്‍വചിക്കും. കേരളത്തില്‍ വലിയ വളര്‍ച്ചയാണ് യുടൂബിനുള്ളതെന്ന് യുട്യൂബ് ഏഷ്യ പസിഫിക് റീജിണല്‍ ഡയറക്ടറായ അജയ് വിദ്യാസാഗര്‍ പറഞ്ഞു. യുടൂബ് നിരവധിപേര്‍ക്ക് കരിയര്‍ സൃഷ്ടിക്കുന്നു. 20 പ്രൊഡക്ഷന്‍ ഹൗസുകളാണ് ആദ്യഘട്ടത്തില്‍ രാജ്യത്ത് ഉണ്ടായിരുന്നത്. ഇന്ന് ആയിരങ്ങള്‍ രാജ്യത്ത് കണ്ടന്റ് സൃഷ്ടിക്കുന്നു. 346 ആളുകള്‍ ഒരു ബില്യണില്‍ കൂടുതല്‍ പേര്‍ കണ്ട വിഡിയോ സൃഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗം അനുദിനം വര്‍ധിക്കുകയാണ്. മൊബൈലിലൂടെ മിനിറ്റില്‍ ശരാശരി 27 സെക്കന്‍ഡ് എങ്കിലും നമ്മള്‍ ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ തിരയുന്നുണ്ട്. 300 മില്യണ്‍ ആളുകള്‍ രാജ്യത്ത് സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നു. 2020ല്‍ 500മില്യണ്‍ ആളുകള്‍ സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുമെന്നാണ് കണക്കുകള്‍. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ രണ്ടാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. റിലയന്‍സ് ഇന്റര്‍നെറ്റ് സേവന രംഗത്തേക്ക് വന്നതോടെ വലിയ മാറ്റമാണ് വന്നത്. രാജ്യത്തെ ഇന്റര്‍നെറ്റ് ഡേറ്റാ ഉപയോഗത്തില്‍ വലിയ മാറ്റം വന്നു. ഓരോ വ്യക്തികളും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന്റെ തോതില്‍ ഇന്ത്യ ഒന്നാമതാണ്. ജപ്പാനെക്കാലും അമേരിക്കയേക്കാലും വലിയ മുന്നേറ്റമാണ് രാജ്യത്തുണ്ടായത്. വനിതകളും, ഗ്രാമീണമേഖലയുമാണ് ഇന്റര്‍നെറ്റ് യൂസര്‍മാരുടെ എണ്ണം കൂട്ടുന്നത്. വരുന്ന മൂന്നുവര്‍ഷത്തിനുള്ളില്‍ വനിതകളായിരിക്കും രാജ്യത്ത് 45 % ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. ഗൂഗിളും ടാറ്റാ ട്രസ്റ്റുമാണ് ഗ്രാമീണ ഇന്ത്യയിലെ വനിതകളെ ഇന്റര്‍നെറ്റിന്റെ ലോകം പരിചയപ്പെടുത്തിയത്. 20 മില്യണ്‍ വനിതകള്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചു. 68% പേരും ഇംഗ്ലീഷിനെക്കാല്‍ പ്രാദേശിക ഭാഷ ഉപയോഗിക്കുന്നു. വോയിസ് സെര്‍ച്ചില്‍ 270 ശതമാനം വര്‍ധന. ഹിന്ദി വോയിസ് സെര്‍ച്ചില്‍ 400 ശതമാനം വര്‍ധന.
ഗൂഗിളിന്റെ ‘ഇന്റര്‍നെറ്റ് സൈക്കിൾ’; സാഥി പദ്ധതി രണ്ടു കോടി ഗ്രാമീണ വനിതകളിലേക്ക്
കൊച്ചി∙ ടാറ്റ ട്രസ്റ്റുമായി ചേർന്ന് ഗൂഗിൾ നടപ്പാക്കുന്ന ഇന്റർനെറ്റ് സാഥി പദ്ധതി ഇന്ത്യയിലെ കൂടുതൽ ഗ്രാമങ്ങളിലേക്ക്. ഗ്രാമീണ വനിതകൾക്കു പ്രത്യേക പരിശീലനം നൽകി ഉൾനാടൻ പ്രദേശങ്ങളിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്ന പദ്ധതിയാണിത്. സൈക്കിളിലാണ് ഇന്റർനെറ്റ് ലഭ്യതയ്ക്കുള്ള ഡിവൈസ് എത്തിക്കുന്നത്. രണ്ടു ലക്ഷം ഗ്രാമങ്ങളിലേക്കു പദ്ധതി വൈകാതെ വ്യാപിപ്പിക്കുമെന്ന് യൂട്യൂബ് ഏഷ്യ പസഫിക് റീജ്യനൽ ഡയറക്ടർ അജയ് വിദ്യാസാഗർ പറഞ്ഞു.
മനോരമ ഓൺലൈൻ സംഘടിപ്പിച്ച ടെക്സ്പെക്റ്റേഷൻസ് 2018ൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രണ്ടു കോടി ഗ്രാമീണ വനിതകൾക്കെങ്കിലും പദ്ധതി ഉപയോഗപ്പെടും. ഇതിനു വേണ്ടി അരലക്ഷത്തോളം പേർക്കു പ്രത്യേക പരിശീലനം നൽകും. നിലവിൽ ഒട്ടേറെ ഗ്രാമങ്ങളിൽ പദ്ധതി വിജയകരമായി നടപ്പാക്കുന്നുണ്ടെന്നും അജയ് വ്യക്തമാക്കി.
ഗൂഗിൾ വൈകാതെ മലയാളം സംസാരിച്ചു തുടങ്ങും
കൊച്ചി∙ മലയാളത്തിലുള്ള ഗൂഗിൾ അസിസ്റ്റൻസ് അണിയറയിൽ ഒരുങ്ങുന്നതായി യുട്യൂബ് ഇന്ത്യ പസഫിസ് മേധാവി അജയ് വിദ്യാസാഗർ. ടെസ്റ്റിങ് പുരോഗമിക്കുകയാണ്. ലോഞ്ചിങ് ഡേറ്റ് ഇപ്പോൾ പറയാനാവില്ല. നിലവിൽ ഹിന്ദിയിൽ ഗൂഗിൾ അസിസ്റ്റൻസ് സൗകര്യം ലഭ്യമാണ്. ഈ വർഷം ഗൂഗിൾ അസിസ്റ്റൻസ് പ്രഖ്യാപിച്ചപ്പോൾ മുതൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വോയ്സ് സേർച്ചിന് 400 ശതമാനം വർധനവാണ് ഹിന്ദിയിൽ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം മനോരമഓൺലൈൻ ടെക്സ്പെക്റ്റേഷൻസിൽ പറഞ്ഞു.
വൈറൽ വിഡിയോ നിർമിക്കാൻ പ്രത്യേകിച്ച് കൂട്ടുകളൊന്നുമില്ല. ഡിജിറ്റൽ വിഡിയോ നിർമിക്കുമ്പോൾ ഏറ്റവും മികച്ച ഒരു സ്റ്റോറി പറയുക, അത് ആളുകളിൽ എത്തിക്കുന്നത് എപ്രകാരം, ഏതു സ്ക്രീനിനും വഴങ്ങുന്നത് എന്നു തുടങ്ങി നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് ഒരു വിഡിയോ വൈറലാകുന്നത്. ഒരു നിശ്ചിത സമയത്ത് പ്രോഗ്രാം കാണുന്ന കാലം കഴിഞ്ഞതോടെ വിഡിയോ പ്ലാറ്റ്ഫോമുകളുടെ പ്രാധാന്യം വർധിച്ചിരിക്കുകയാണ്. പ്രാദേശിക ഭാഷകളിൽ നിർമിക്കപ്പെടുന്ന വിഡിയോ കണ്ടന്റുകളാണ് വരും നാളുകളിൽ നിർണായകമാകുന്നത്.
ടെക്നോളജിയും ആശയവുമില്ലാതെ കമ്പനിക്ക് മുന്നോട്ടുപോകാനാകില്ല: രാം ശേഷാദ്രി
കൊച്ചി∙ ഉല്‍പ്പന്നത്തെക്കുറിച്ചുള്ള മികച്ച ആശയവും അത് ഉപഭോക്താക്കളിലേക്കെത്തിക്കാനുള്ള കഴിവുമാണ് ഉല്‍പ്പന്നത്തിന്റെ മൂല്യം ഉയര്‍ത്തുന്നതെന്ന് അഡോബി ഡിജിറ്റല്‍ സ്ട്രാറ്റജി ആന്റ് സൊല്യൂഷന്‍സ് മേധാവി രാം ശേഷാദ്രി. മനോരമ ഓൺലൈൻ ‘ടെക്സ്പെക്റ്റേഷൻസ്’ സംഗമത്തില്‍ ‘ഇന്നവേഷന്‍സ് ആന്റ് ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ സാങ്കേതികവിദ്യയും ആശയങ്ങളും അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഒരു കമ്പനിക്ക് മുന്നോട്ടുപോകാനാകില്ലെന്നു രാം ശേഷാദ്രി പറഞ്ഞു. ഉല്‍പ്പന്നം ഉപഭോക്താവിനു മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ വിപണിയിലുള്ള മറ്റു കമ്പനികളുമായി വ്യത്യാസം വേണം. ഉല്‍പ്പന്നത്തിന്റെ ഗുണത്തിലും അത് അവതരിപ്പിക്കുന്ന ആശയത്തിലും വ്യത്യാസം ഉണ്ടാകണം. ഉല്‍പ്പന്നത്തിന്റെ വളര്‍ച്ചയ്ക്ക് ഉപഭോക്താവിന്റെ സംതൃപ്തിക്ക് വളരെ പ്രാധാന്യമുണ്ട്. ഇതിനു ഡിജിറ്റല്‍ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം. ജനങ്ങളെ ആകര്‍ഷിക്കുന്ന പരസ്യങ്ങള്‍ ഉണ്ടാകണം. ഉപഭോക്താവിന് ഉല്‍പ്പന്നത്തെക്കുറിച്ച് ധാരണയുണ്ടാകുന്നതിനുള്ള നടപടി വേണം. ഉല്‍പ്പന്നത്തിനു വിപണി മൂല്യം ഉണ്ടാകണം.
ഫുഡ്കോർട്ടില്‍ നിന്ന് സിനിമാ ടാക്കീസിലേക്ക്; ഇത് ആദിത്യൻ ‘ഹീറോ’ ആയ കഥ
കൊച്ചി∙ തമിഴ്നാട് സ്വദേശിയായ വി.എസ്.പ്രദീപ് ഇന്ത്യന്‍ സ്കൂള്‍ ഓഫ് ബിസിനസില്‍ പഠിക്കാനായി ഹൈദരാബാദിലേക്ക് പോയപ്പോഴാണ് തമിഴ് സിനിമകള്‍ തിയേറ്ററില്‍ കാണാന്‍ കഴിയില്ലെന്ന സത്യം മനസിലാക്കുന്നത്. റിലീസ് ചെയ്യുന്ന സിനിമകളെല്ലാം തെലുങ്ക് ഭാഷയില്‍. വ്യാജ സിഡികളും ഗുണമേന്‍മ കുറഞ്ഞ പ്രിന്റുകളുമാണ് തമിഴ് സിനിമ കാണാനുള്ള ഏക മാര്‍ഗം. സഹോദരനായ വി.എസ്.ആദിത്യനോട് ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോഴാണ് പുതിയ തമിഴ്സിനിമകള്‍ കാണാന്‍ കഴിയുന്ന ‘ഹീറോ ടാക്കീസ്’ ജനിക്കുന്നത്. ലഭിതമായ സംരംഭം പിന്നീട് ചരിത്രമായി.
ഇന്ത്യക്ക് പുറത്തു താമസിക്കുന്ന 2 മില്യന്‍ തമിഴ് ജനതയെ ലക്ഷ്യമിട്ടാണ് ‘ഹീറോ ടാക്കീസ്’ ആരംഭിച്ചത്. തമിഴ് ജനത ഏറെയുള്ള യുഎസിലും യുകെയിലും മലേഷ്യയിലും സിംഗപൂരിലും മാത്രമല്ല ഇറാഖ്, ചിലി എന്നിവിടങ്ങളിലും ഹീറോ ടാക്കീസിലൂടെ ഇന്ന് തമിഴ് സിനിമകളെത്തുന്നു. മറ്റു ഭാഷകളിലേക്കും ബിസിനസ് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് ആദിത്യന്‍. നിര്‍മാതാക്കളില്‍നിന്നാണ് ഹീറോടാക്കീസ് പ്രിന്റുകള്‍ വാങ്ങുന്നത്.
സിനിമ എന്ന് റിലീസ് ചെയ്താൽ ഹിറ്റാകും?; ‘സ്പൈഡർമാൻ’ ഡേറ്റ പറയും ഉത്തരം
കൊച്ചി∙ സിനിമ കാണാനെത്തുന്നവരുടെ എണ്ണത്തെ ഡേറ്റ അനലിറ്റിക്സ് ബാധിക്കുമോ? ഉവ്വെന്നാണ് ഈ ചോദ്യത്തിന്റെ ഉത്തരം. പറയുന്നത് മീഡിയ മെഷർമെന്റ്–ഡേറ്റ അനലിറ്റിക്സ് കമ്പനിയായ കോംസ്കോർ ഡയറക്ടർ രാമാനുജം പോബ്ബിസെത്തിയും. മനോരമ ഓൺലൈൻ സംഘടിപ്പിച്ച ടെക്സ്പെക്റ്റേഷൻസ് 2018ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പൈഡർമാൻ സീരീസിൽ ഏറ്റവും അവസാനമിറങ്ങിയ ചിത്രമാണ് ഇതിന് ഉദാഹരണമായി അദ്ദേഹം പറഞ്ഞത്.
ചിത്രം റിലീസ് ചെയ്യുന്നതിനു മുൻപ് മുൻകാലത്ത് ഇതേ കാലയളവിൽ റിലീസ് ചെയ്ത കോമിക് ചിത്രങ്ങൾ എത്രമാത്രം സ്വീകരിക്കപ്പെട്ടു എന്നു പരിശോധിച്ചു. എത്ര പേര്‍ വന്നു, എപ്പോഴെല്ലാമാണ് കൂടുതൽ പേർ വന്നത്, ചിത്രത്തിന്റെ കലക്‌ഷൻ...തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണനയിലെത്തി. തുടർന്ന് ഏറ്റവും മികച്ച സമയം നോക്കിയായിരുന്നു റിലീസ്. ഇത്തരത്തിൽ ഡേറ്റ അനലിറ്റിക്സ് ഉപയോഗപ്പെടുത്തിയുള്ള സിനിമ റിലീസിങ് യുഎസില്‍ പതിവായിട്ടുണ്ട്. ഇന്ത്യയിൽ പക്ഷേ ‘മൂവി മെഷർമെന്റ്’ രീതി പച്ചപിടിച്ചു വരുന്നേയുള്ളൂ. പിവിആർ പോലുള്ള മൾട്ടിപ്ലക്സുകളുമായി ചേർന്ന് ഇന്ത്യയിലും ഡേറ്റ ശേഖരണത്തിന് കോംസ്കോർ ശ്രമം ആരംഭിച്ചിട്ടുണ്ട്.
കുട്ടിക്കാലത്തെ ആല്‍ബം അനുഭവം പങ്കുവച്ച്, ‘അയാം എ മല്ലു’ പാടി റിനോഷ്
കൊച്ചി∙ ‘മികച്ച പാട്ടുകളുമായി ഒരു ആൽബം തയാറാക്കണമെന്നായിരുന്നു കുട്ടിക്കാലത്തെ ആഗ്രഹം. എങ്ങനെ അത് ചെയ്യണമെന്ന് അമ്മയോടു ചോദിച്ചു. പക്ഷേ അവർക്ക് അറിയില്ലായിരുന്നു. അങ്ങനെ ആദ്യമായി ഗൂഗിളില്‍ ഒരു കാര്യം സേർച്ച് ചെയ്തു. സോണിയും ടി സീരിസുമൊക്കെയായി എങ്ങനെ കരാർ ഉണ്ടാക്കുമെന്നായിരുന്നു അത്..’– നടനും ഗായകനുമായ റിനോഷ് ജോർജിന്റേതായിരുന്നു വാക്കുകള്‍. ‘എമർജിങ് മീഡിയ’ എന്ന വിഷയത്തിൽ ടെക്സ്പെക്റ്റേഷൻസ് 2018 ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂട്യൂബിൽ ആദ്യം അപ്‌ലോഡ് ചെയ്ത ഗാനങ്ങളൊന്നും അധികമാരും കേട്ടില്ല. അഞ്ചാമത്തെ പാട്ട് ബെംഗളൂരുവിനെപ്പറ്റിയായിരുന്നു. അത് ഹിറ്റായി. പിന്നീട് ‘അയാം എ മല്ലു’ പാട്ടും. അതിനിടെ സിനിമയെത്തി. പക്ഷേ പുതിയ ആളുകളെ പ്രോത്സാഹിപ്പിക്കാന്‍ നിർമാതാക്കൾ തയാറായിരുന്നില്ല. പിന്നീട് തന്റെ പാട്ട് യൂട്യൂബിൽ കണ്ട നിർമാതാവാണ് തന്നെ നായകനാക്കി ഒരു സിനിമയ്ക്കു തയാറായത്. ജനങ്ങളുമായി താനുണ്ടാക്കിയ ഡിജിറ്റല്‍ ബന്ധമാണ് ഇക്കാര്യത്തിൽ സഹായിച്ചത്. ഡിജിറ്റൽ രീതി എല്ലാത്തിനെയും മാറ്റിയിരിക്കുന്നു, ജനങ്ങളുമായി കൂടുതൽ ബന്ധമുണ്ടാക്കാൻ സഹായിക്കുന്നു. മികച്ച കണ്ടന്റും പണവും ഒരുപോലെയുണ്ടാക്കാൻ സാധിക്കുന്നത് ഏറെ നല്ലതാണ്. അതിന് യൂട്യൂബ് പോലുള്ള മാധ്യമങ്ങൾ സഹായിക്കുന്നുണ്ട്. പല കമ്പനികളും തങ്ങളുടെ ഉൽപന്നങ്ങളുടെ പ്രമോഷന് വിഡിയോകള്‍ ഉപയോഗിക്കുന്നു. ബിയർഡോ പോലൊരു കമ്പനി കേരളത്തിലേക്കു വരും മുൻപ് പ്രമോഷൻ സോങ്ങിനു വേണ്ടി തന്നെ സമീപിച്ചതും റിനോഷ് ചൂണ്ടിക്കാട്ടി. ടെക്സ്പെക്റ്റേഷന് എത്തിയവർക്കു മുന്നിൽ തന്റെ പ്രശസ്തമായ ‘അയാം എ മല്ലു’ പാട്ടു കൂടി പാടിയാണ് റിനോഷ് അവസാനിപ്പിച്ചത്.
സ്റ്റോക്ക് മാര്‍ക്കറ്റിങ്: വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യം വര്‍ധിച്ചു– എ.ബാലകൃഷ്ണൻ
കൊച്ചി∙ സ്റ്റോക്ക് മാര്‍ക്കറ്റിങ് രംഗത്ത് വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യം വര്‍ധിക്കുകയാണെന്നു ജിയോജിത്ത് ഫിനാൻഷ്യൽ സര്‍വീസസ് എക്സി. ഡയറക്ടർ എ.ബാലകൃഷ്ണൻ. മനോരമ ഓൺലൈൻ ‘ടെക്സ്പെക്റ്റേഷൻസ്’ സംഗമത്തില്‍ ‘ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ഇന്‍ ട്രാന്‍സാക്ഷന്‍ ഓഫ് ഫിനാഷ്യല്‍ അസെറ്റ്സ്’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിപണി വിവരങ്ങള്‍ ഇന്ന് എല്ലായിടത്തും ലഭ്യമാണ്. ഓഹരികളുടെ വില ടെലിവിഷന്‍ ചാനലുകള്‍ സ്ക്രോള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ അതു വിശകലനം ചെയ്തു തീരുമാനം എടുക്കുന്നതിലാണ് കാര്യം. അതിനായി ശരിയായി വിശകലനം ചെയ്ത ഡേറ്റ വേണം. മൂന്നു പേജോളം നീളുന്ന ഡേറ്റ ആരും വായിക്കില്ല. സ്റ്റോക്ക് മാര്‍ക്കറ്റിങില്‍ സമയം വലിയ കാര്യമാണ്. രാവിലെ നല്‍കുന്ന വിവരത്തിന് അരമണിക്കൂര്‍ കഴിഞ്ഞോ ഉച്ചയ്ക്കോ വില ഉണ്ടാകില്ല. ക്യാപ്സൂള്‍ രൂപത്തില്‍ ഉപഭോക്താവിനു വിവരം കൊടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
വിവരങ്ങളുടെ അതിഭാരം വെല്ലുവിളി: രാഹുൽ വെങ്ങാലിൽ
കൊച്ചി∙ മാർക്കറ്റിങ്ങിൽ വിവരങ്ങൾ ഏറ്റവും പ്രധാനപ്പെട്ടതാണെങ്കിലും വിവരങ്ങളുടെ അതിഭാരമാണ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നെന്ന് രാഹുൽ വെങ്ങാലിൽ. അധിക വിവരങ്ങൾകൊണ്ട് അവയെ ഉപയോഗിക്കാനാവാത്ത അവസ്ഥ ഒഴിവാക്കപ്പെടേണ്ടതാണ്. കൺമുൻപിലുള്ളതിനേക്കാൾ കാണാനാവാത്ത വെല്ലുവിളികളാണ് ഏതൊരു ബിസിനസിനും മുന്നിലുള്ളത്. പ്രത്യേകിച്ചും ടെക്നോളജി ബിസിനസുകളിൽ. നിക്ഷേപങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതും അനിശ്ചിതത്വങ്ങളെ കാണാനുള്ള കഴിവും വിവരങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയുമെല്ലാമാണ് ഒരു ബിസിനസിനെ വിജയത്തിലേയ്ക്ക് നയിക്കുന്നതെന്നും രാഹുൽ പറയുന്നു.
ഒരു ടെക്നോളജി ടാബ്ലോയ്ഡ് തുടങ്ങി ബിസിനസിൽ ചുവടുവെച്ച കോഴിക്കോടുകാരൻ രാഹുൽ തന്റെ ഇന്നത്തെ പ്ലാറ്റ്ഫോമിലേയ്ക്ക് എത്തും മുമ്പ് വ്യത്യസ്ഥ മേഖലകളിലുള്ള ഏതാനും പ്രധാന സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിച്ചതിന്റെ പരിചയമാണ് കൈമുതലായുള്ളത്. ഇതിൽ നിന്നെല്ലാം ലഭിച്ച പാഠങ്ങൾ ചേർത്തുവച്ചാണ് തന്റെ ബിസിനസ് സ്ഥാപനം വാട്ട് ക്ലിക് സ്ഥാപിച്ചതെന്ന് അദ്ദേഹം പറയുന്നു.
എന്തുകൊണ്ട് സ്റ്റാർട്ടപ്പ്? വേറിട്ട അനുഭവങ്ങൾ പങ്കുവെച്ച് മേധാവികൾ
കൊച്ചി∙ കൈത്തറി ഷര്‍ട്ടും മുണ്ടുമാണ് വേഷം. അമേരിക്കയിലെ സിലിക്കണ്‍ വാലി കേന്ദ്രീകരിച്ചുള്ള സിഡിസി സോഫ്റ്റുവെയറിന്റെ മേഖലാ പ്രസിഡന്റായിരുന്നയാള്‍ ഇപ്പോള്‍ സാമൂഹിക മാറ്റം ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ട് അപ്പുകളുടെ തലവനാണ്. വ്യത്യസ്ഥമായ കഥയാണ് അക്യുമെന്‍ ഫണ്ട് പാര്‍ട്ണറായ നാഗരാജ പ്രകാശത്തിന്റെ കഥ. ബിസിനസുകാരന്റെ കാര്യക്ഷമതയും, സാമൂഹിക പ്രവര്‍ത്തകന്റെ കരുണയും ചേര്‍ന്നാല്‍ നാഗരാജ് പ്രകാശമായി. ഇന്ത്യന്‍ കൈത്തറി ഉല്‍പ്പന്നങ്ങള്‍ ലോക വിപണിയില്‍ പരിചയപ്പെടുത്തുന്ന ഗോ കോ അപ്, ബംഗളൂരുവിലെ മാലിന്യങ്ങള്‍ ശേഖരിച്ച് പുനഃസംസ്ക്കരിക്കുന്ന സാഹസ്, നനഞ്ഞ മാലിന്യങ്ങളില്‍നിന്ന് ബയോഗ്യാസും കംപോസ്റ്റും ഉണ്ടാക്കുന്ന കാര്‍ബണ്‍ മാസ്റ്റേഴ്സ്, ഗുണമേന്‍മയുള്ള ജൈവ കോഴിമുട്ട ഉല്‍പ്പാദിപ്പിക്കുന്ന ഹാപ്പി ഹെന്‍, പച്ചക്കറി വ്യാപാരത്തിനായുള്ള ഫ്രഷ് വേള്‍ഡ് തുടങ്ങിയവ നാഗരാജ പ്രകാശത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കമ്പനികളാണ്.
അധ്വാനിക്കുന്നവര്‍ക്ക് അവരര്‍ഹിക്കുന്ന വിഹിതം ഉറപ്പാക്കുകയാണ് ഈ കമ്പനികളുടെയെല്ലാം ലക്ഷ്യം. അമേരിക്കയിലും ഇന്ത്യയിലുമുള്ള 450 സംരംഭകരെ ഉള്‍പ്പെടുത്തിയാണ് 2013ല്‍ ഇന്ത്യന്‍ ഏഞ്ചല്‍ നെറ്റ്‌വര്‍ക്കിന് (ഐഎഎന്‍) നാഗരാജ പ്രകാശം തുടക്കമിട്ടത്. ഐഎഎന്‍ ഇംപാക്ട് എന്ന ഉപ വിഭാഗം സാമൂഹിക മാറ്റം ലക്ഷ്യമിട്ടുള്ള ബിസിനസുകള്‍ക്കായി രൂപപ്പെടുത്തിയതാണ്.