മെട്രോ തുമക്കൂരുവിലേക്ക്; സാധ്യതാ പഠനത്തിന് തയാറായി 8 കമ്പനികൾ
Mail This Article
ബെംഗളൂരു∙ നമ്മ മെട്രോ മാതവാരയിൽ നിന്ന് തുമക്കൂരുവിലേക്ക് നീട്ടാനുള്ള സാധ്യതാ പഠന കരാറിൽ താൽപര്യം അറിയിച്ചത് 8 കമ്പനികൾ. 52.41 കിലോമീറ്റർ ദൂരം വരുന്ന പദ്ധതിക്കായി ഏറ്റെടുക്കേണ്ട ഭൂമി, നിർമാണ ചെലവ്, നേരിടാൻ സാധ്യതയുള്ള പ്രതിബന്ധങ്ങൾ എന്നിവ സംബന്ധിച്ച് 3 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.ഗ്രീൻ ലൈനിന്റെ ഭാഗമായ നാഗസന്ദ്ര–മാതവാര പാതയാണ് തുമക്കൂരുവിലേക്ക് നീട്ടുന്നത്. കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് മെട്രോ സമീപജില്ലയായ തുമക്കൂരുവിലേക്ക് നീട്ടുന്നത് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചത്.
അടിപ്പാത അടച്ചതിൽ ഹൈക്കോടതി നോട്ടിസ്
കെആർ പുരത്തെ റെയിൽവേ അടിപ്പാത അടച്ചതിൽ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും റെയിൽവേക്കും ഹൈക്കോടതി നോട്ടിസ് അയച്ചു. ദൂരവാണിനഗർ സ്വദേശി മോണിക്ക മാലിനി നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് നിലയ് വിപിൻചന്ദ്ര അഞ്ജാരിയ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്. അടിപ്പാത അടച്ചതോടെ എൻആർ ലേഔട്ട്, വൃന്ദാവൻ ലേഔട്ട്, വിജനപുര, കസ്തൂരിനഗർ എന്നിവിടങ്ങളിലേക്കുള്ളവർ കിലോമീറ്ററുകൾ അധികം സഞ്ചരിക്കേണ്ട അവസ്ഥയാണെന്നും ഹർജിയിൽ പറയുന്നു.
ഹെബ്ബാൾ–സർജാപുര പാത: റിപ്പോർട്ട് പൂർത്തിയായി
നമ്മ മെട്രോ മൂന്നാംഘട്ടത്തിലുൾപ്പെടുന്ന ഹെബ്ബാൾ–സർജാപുര പാതയുടെ വിശദ പദ്ധതി റിപ്പോർട്ട് പൂർത്തിയായി. 35 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ ഹെബ്ബാൾ മുതൽ കോറമംഗല വരെയുള്ള 16.8 കിലോമീറ്റർ ദൂരം ഭൂഗർഭപാതയാണ്. 2028ൽ പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷ. 15,000 കോടി രൂപയാണു ചെലവ്.