അത്യാധുനിക സൗകര്യങ്ങൾ പാർക്ക് സ്റ്റേഷൻ സജ്ജമാകുന്നു സബേർബൻ യാത്രയ്ക്ക് പുതിയമുഖം
Mail This Article
ചെന്നൈ ∙ നഗരത്തിന്റെ മുഖമുദ്രയായ സെൻട്രൽ സ്റ്റേഷന് എതിർവശത്ത് അത്യാധുനിക സൗകര്യങ്ങളോടെ മറ്റൊരു റെയിൽവേ സ്റ്റേഷൻ കൂടി സജ്ജമാകുന്നു. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പാർക്ക് സ്റ്റേഷൻ നവീകരണം പകുതി പൂർത്തിയായതായി ദക്ഷിണ റെയിൽവേ അറിയിച്ചു. നിർമാണം പൂർത്തിയാകുന്നതോടെ നഗര യാത്രയുടെ കേന്ദ്രമായി ഇവിടം മാറും. 10.68 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പാർക്ക് സ്റ്റേഷനിൽ പൂർത്തിയാകുന്നത്. സബേർബൻ ട്രെയിൻ സർവീസുകളാണ് ഇവിടെ നിന്നുള്ളത്.
സൗകര്യങ്ങൾ പലവിധം
പുതിയ ബുക്കിങ് ഓഫിസ്, എക്സിക്യൂട്ടീവ് ലോഞ്ച്, ടിക്കറ്റെടുക്കൽ എളുപ്പമാക്കാനും യാത്രക്കാർക്ക് വിശ്രമിക്കാനും സൗകര്യങ്ങൾ എന്നിവയൊരുക്കും. പ്രവേശന കവാടത്തിനോട് ചേർന്ന് തന്നെ ഒരുക്കുന്ന വിശ്രമ കേന്ദ്രങ്ങളിൽ ലഘുഭക്ഷണ ശാലകളും സജ്ജമാക്കും. ഭിന്നശേഷിക്കാർക്കും ലഗേജുമായി എത്തുന്നവർക്കും സൗകര്യപ്രദമായ തരത്തിൽ പ്ലാറ്റ്ഫോമുകളുടെ തറകൾ നവീകരിക്കുന്ന പദ്ധതിയും പുരോഗമിക്കുകയാണ്. എംആർടിഎസ് സ്റ്റേഷനിലേക്കും പൂനമല്ലി ഹൈറോഡ് ഭാഗത്തേക്കുമുള്ള നടപ്പാതകൾക്കും രൂപമാറ്റമുണ്ടാകും. ഇവ കൂടുതൽ ജനസൗഹൃദമാകും.
പ്ലാറ്റ്ഫോമുകളുടെ പഴകിയ മേൽക്കൂരകൾ മാറ്റി പുതിയവ സ്ഥാപിക്കുകയും കൂടുതൽ സ്ഥലത്ത് മേൽക്കൂരകൾ നിർമിക്കുകയും ചെയ്യുന്നത് മഴയിലും വെയിലിലും നിന്ന് രക്ഷപ്പെടാൻ യാത്രക്കാർക്ക് തുണയാകും. ഇരുന്ന് വിശ്രമിക്കാൻ കൂടുതൽ ഇരിപ്പിടങ്ങളും പ്ലാറ്റ്ഫോമുകളിൽ സ്ഥാപിക്കും.
നടപ്പാലങ്ങളോട് ചേർന്ന് ലിഫ്റ്റുകൾ
സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന നടപ്പാലങ്ങളിലേക്ക് കയറാൻ 3 ലിഫ്റ്റുകളാണ് സ്ഥാപിക്കുന്നത്. ഭിന്നശേഷിക്കാർക്കും പ്രായമേറിയവർക്കും രോഗികൾക്കും യാത്രാ സൗകര്യം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് നടപ്പാലങ്ങൾക്ക് കൈവരികളും സ്ഥാപിക്കുന്നുണ്ട്.
ട്രെയിനുകളുടെ സമയക്രമമടക്കം അറിയിക്കാൻ ഡിസ്പ്ലേ ബോർഡുകളും പൊതു അറിയിപ്പ് സംവിധാനവും സ്ഥാപിക്കുന്നുണ്ട്. സുരക്ഷാ മുൻകരുതലെന്ന നിലയിൽ സിസിടിവി ക്യാമറകളും സ്ഥാപിക്കും.
1, 1എ, 2 പ്ലാറ്റ്ഫോമുകളുടെ തറ നവീകരിക്കുന്നതടക്കം പദ്ധതിയുടെ 50 ശതമാനം പ്രവൃത്തികളും പൂർത്തിയായതായി ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു. പ്ലാറ്റ്ഫോമുകൾക്ക് മേൽക്കൂരകൾ സ്ഥാപിക്കുന്നതും സ്റ്റേഷനു മുഖമുദ്രയാകുന്ന തരത്തിൽ ടവർ നിർമിക്കുന്നതും അടക്കമുള്ള പ്രവൃത്തികൾ ഉടൻ പൂർത്തിയാകുമെന്ന് അധികൃതർ പറഞ്ഞു.
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി, സമാനമായ സൗകര്യങ്ങളും സംവിധാനങ്ങളും നഗരത്തിൽ ചെന്നൈ ബീച്ച്, സെന്റ് തോമസ് മൗണ്ട്, ഗിണ്ടി, മാമ്പലം, ഗുഡുവാഞ്ചേരി, ചെങ്കൽപെട്ട് സ്റ്റേഷനുകളിലും സ്ഥാപിക്കാനാണു പദ്ധതി.
വിവിധ സ്റ്റേഷനുകളിലെ നവീകരണ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ നഗരത്തിലെ ട്രെയിൻ യാത്രയ്ക്ക് രാജ്യാന്തര നിലവാരം കൈവരുമെന്ന പ്രതീക്ഷയിലാണ് നഗരവാസികളും.