കടൽഭിത്തികളിൽ അറ്റകുറ്റപ്പണി നടത്തുന്നില്ല; ആശങ്ക
Mail This Article
വൈപ്പിൻ ∙ മഴ തുടങ്ങാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ വൈപ്പിനിലെ കടൽഭിത്തികളുടെ അവസ്ഥയിൽ ഇക്കുറിയും മാറ്റമുണ്ടാവില്ലെന്ന് ഉറപ്പായി. തിരമാലകൾ ശക്തി പ്രാപിക്കുന്ന കാലവർഷ വേളയിൽ തീരദേശവാസികളുടെ ആശങ്കയും ഇത്തവണ പതിവു പോലെ തുടരും. കടൽഭിത്തി താണും തകർന്നും കിടക്കുന്ന സ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾക്കു പോലും ഇതുവരെ നടപടിയില്ല. പുതുതായി ഭിത്തി നിർമിച്ചില്ലെങ്കിലും തകർന്നു കിടക്കുന്ന സ്ഥലങ്ങളിൽ ഉള്ള കല്ലുകൾ എങ്കിലും യന്ത്ര സഹായത്തോടെ അടുക്കി വയ്ക്കുന്നതിനു നടപടി വേണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല.
ബീച്ച് റോഡ് പുനർനിർമിച്ച സ്ഥലങ്ങളിലും കടൽഭിത്തിയുമായി ബന്ധപ്പെട്ട ഒരു ജോലിയും നടത്തിയിട്ടില്ല. രൂക്ഷമായ കടലാക്രമണ ഭീഷണി നില നിൽക്കുന്ന എടവനക്കാട്, പഴങ്ങാട് പ്രദേശങ്ങളിൽ റോഡിൽ മണൽ നിറഞ്ഞു കിടക്കുന്നതിന്റെ പേരിൽ റോഡ് പുനർ നിർമാണവും നടത്തിയിട്ടില്ല. പഞ്ചായത്തിന്റെ നേതൃത്വത്തിൽ തീരദേശത്തെ മണൽ യന്ത്ര സഹായത്തോടെ കോരി മാറ്റി വാട നിർമിക്കുന്നതു മാത്രമാണ് ഏക ആശ്വാസം.
മുൻ വർഷങ്ങളിൽ ശക്തമായ കടൽ കയറ്റമുണ്ടായ വെളിയത്താം പറമ്പിൽ മികച്ച രീതിയിൽ ജിയോ ബാഗ് ഭിത്തി സജ്ജമാക്കിയിട്ടുണ്ടെങ്കിലും കടൽഭിത്തി കല്ലുകൾ അടർന്ന് തകർന്ന അവസ്ഥയിലാണ്. ജിയോ ബാഗ് ഭിത്തി താൽക്കാലിക സംവിധാനം മാത്രമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.. തിരമാലകൾ അതിശക്തമായാൽ മണിക്കൂറുകൾ മാത്രമായിരിക്കും ഈ ഭിത്തിയുടെ ആയുസ്സെന്ന് നാട്ടുകാർ പറയുന്നു.