ADVERTISEMENT

പറവൂർ ∙ ദേശീയപാത 66 നിർമിക്കുമ്പോൾ തങ്ങളുടെ സഞ്ചാരപാത അടയുമോയെന്ന ആശങ്കയിലാണ് മുറവൻതുരുത്തിലെ കണ്ണംപിള്ളി പാലം റോഡ് ഉപയോഗിക്കുന്നവർ. കുഞ്ഞിത്തൈ മുതൽ ചക്കുമരശേരി ക്ഷേത്രം വരെ പോകാൻ കഴിയുമായിരുന്ന കണ്ണംപിള്ളി പാലം റോഡിന് കുറുകെയാണ് പുതിയ ദേശീയപാത വരുന്നത്.

താഴെ നിന്നു 15 അടിയോളം ഉയരത്തിലാണ് ദേശീയപാതയിലെ ശാന്തിമഠം പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം. അപ്രോച് റോഡിൽ നിന്നു 4 അടിയോളം ഉയരത്തിൽ മീഡിയൻ നിർമിക്കുന്നതിനാലാണ് കണ്ണംപിള്ളി പാലം റോഡിൽ നിന്ന് ദേശീയപാതയിലേക്ക് കയറാൻ കഴിയാത്ത സാഹചര്യമുണ്ടാകുന്നത്.

കുഞ്ഞിത്തൈ, ആളംതുരുത്ത്, മുറവൻതുരുത്ത് മേഖകളിലെ ഒട്ടേറെയാളുകളുടെ സഞ്ചാരപാതയാണ് നഷ്ടമാകുന്നത്. ഈ വഴി അടഞ്ഞാൽ കട്ടത്തുരുത്ത് വഴി 2 കിലോമീറ്ററോളം ചുറ്റിവളഞ്ഞ് ചക്കുമരശേരി ക്ഷേത്രത്തിനു സമീപത്തെത്തണം. അല്ലെങ്കിൽ ഒരു കിലോമീറ്ററിലേറെ സഞ്ചരിച്ചു മുനമ്പം കവലയിലേക്ക് പോകണം. ദേശീയപാത പണിയുമ്പോൾ ഗ്രാമീണ റോഡുകൾ അടയ്ക്കില്ലെന്ന വാഗ്ദാനം ഇവിടെ അധികൃതർ പാലിച്ചില്ലെന്നു നാട്ടുകാരനായ ഷാജി പല്ലേക്കാട്ട് പറഞ്ഞു.  

മുറൻതുരുത്തിലെ കണ്ണംപിള്ളി പാലം റോഡി‍ൽ നിന്നു ദേശീയപാതയിലേക്കുള്ള പ്രവേശനം ഇല്ലാതായ നിലയിൽ.
മുറൻതുരുത്തിലെ കണ്ണംപിള്ളി പാലം റോഡി‍ൽ നിന്നു ദേശീയപാതയിലേക്കുള്ള പ്രവേശനം ഇല്ലാതായ നിലയിൽ.

കണ്ണംപിള്ളി പാലം റോഡിൽ നിന്നു ദേശീയപാതയിലേക്കു കയറുന്ന ഭാഗത്തു മീഡിയൻ ഒഴിവാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. അപ്രോച് റോഡിൽ നിന്നു കണ്ണംപിള്ളി പാലം റോഡിലേക്ക് ‘സ്ലോപ്’ നിർമിച്ചാൽ സുഗമമായി സഞ്ചരിക്കാൻ കഴിയുമെന്ന് ആളംതുരുത്ത് സ്വദേശിനി സീന പഴയിടത്ത് പറഞ്ഞു. ഈ ആവശ്യമുന്നയിച്ച് അധികൃതർക്കു ഭീമഹർജി സമർപ്പിക്കാനുള്ള ഒരുക്കത്തിലാണു നാട്ടുകാർ.

കോട്ട കെട്ടിയ പോലെ ദിനമണിയുടെ വീട് 
പറവൂർ ∙ ദേശീയപാത 66ന്റെ ഭാഗമായി മുറവൻതുരുത്തിൽ അപ്രോച്ച് റോഡ് നിർമിച്ചപ്പോൾ മണിമന്ദിരത്തിൽ ദിനമണിയുടെ (74) വീട് കോട്ട കെട്ടി അടച്ച പോലെയായി. വീട്ടിൽ നിന്നു പുറത്തിറങ്ങാൻ കഴിയാത്ത വിധത്തിൽ വഴിയടഞ്ഞു. അപ്രോച് റോഡിൽ നിന്ന് മുകളിലേക്ക് മീഡിയൻ പണിയുന്നതിനാൽ ഒരു വാഹനം പോലും കൊണ്ടുവരാൻ കഴിയില്ല. 

സ്വന്തം വീട്ടിൽ താമസിക്കാൻ കഴിയാത്ത സാഹചര്യമായതോടെ ദിനമണിയും മകനും മകളും താൽക്കാലികമായി മറ്റൊരു വീട് വാടകയ്ക്കെടുത്തു താമസിക്കുകയാണ്. വിമുക്ടൻ പരേതനായ കുമാരന്റെ ഭാര്യയായ ദിനമണി ദേശീയപാതയ്ക്കായി 2 തവണ സ്ഥലം വിട്ടുകൊടുത്തിരുന്നു. 

പ്രായാധിക്യം മൂലമുള്ള അസുഖങ്ങൾ കാരണം ബുദ്ധിമുട്ടുന്നയാളാണ് സീനിയർ സിറ്റിസനും വിധവയുമായ ദിനമണി. വീട്ടിൽ നിന്ന് റോഡിലേക്ക് പ്രവേശിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടു ദിനമണി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ സോണൽ ഓഫിസർക്കു പരാതി നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com