വില കൂടിയ സ്മാർട് ഫോണുകൾ ഉപയോഗിക്കുന്നവരെ നോക്കിവയ്ക്കും; ഒറ്റ രാത്രി മോഷ്ടിച്ചത് 8 ഫോൺ
Mail This Article
ആലുവ∙ ഒറ്റ രാത്രി 8 സ്മാർട് ഫോണുകൾ മോഷ്ടിച്ച അതിഥിത്തൊഴിലാളി അസം നാഗൺജാരിയ സ്വദേശി ആഷിക് ഷെയ്ഖ് (30) അറസ്റ്റിൽ. 20നു രാത്രി കുട്ടമശേരിയിലെ ബേക്കറി ജീവനക്കാരുടെ മുറിയിൽ നിന്നു വില കൂടിയ മൊബൈൽ ഫോണുകൾ മോഷ്ടിച്ചു കടന്നുകളഞ്ഞ പ്രതിയെ മാറമ്പിള്ളിയിൽ നിന്നാണ് പിടികൂടിയത്. അവിടെ അതിഥിത്തൊഴിലാളികൾക്കൊപ്പം താമസിക്കുകയായിരുന്നു.
വില കൂടിയ സ്മാർട് ഫോണുകൾ ഉപയോഗിക്കുന്നവരെ പകൽ നോക്കി വച്ച ശേഷം രാത്രി അവരുടെ സ്ഥലത്തെത്തി മോഷ്ടിക്കുകയാണു രീതി. മോഷ്ടിച്ച ഫോണുകൾ അതിഥിത്തൊഴിലാളികൾക്കാണു വിൽക്കുക. കഴിഞ്ഞ വർഷം പെരുമ്പാവൂരിലെ വീട്ടിൽ നിന്നു മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ 6 മാസം ജയിൽ ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണു പുറത്തിറങ്ങിയത്. വേറെയും മോഷണക്കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിശദമായ അന്വേഷണത്തിനും തൊണ്ടി കണ്ടെടുക്കാനും കസ്റ്റഡിയിൽ വാങ്ങുമെന്നു പൊലീസ് പറഞ്ഞു.