വാഹനാപകടങ്ങൾ പതിവായി കല്ലാർകുട്ടി ടൗൺ
Mail This Article
അടിമാലി ∙ അടിമാലി–കുമളി ദേശീയപാതയുടെ ഭാഗമായ കല്ലാർകുട്ടി ടൗണിൽ വാഹനാപകടങ്ങൾ പതിവാകുന്നു. പരിഹാരത്തിനു നടപടി വൈകുന്നതിനാൽ നാട്ടുകാർ പ്രതിഷേധത്തിൽ. കഴിഞ്ഞ ദിവസം അപകടത്തിൽപെട്ട കാർ ഹോട്ടലിനു മുൻപിൽ ഇടിച്ചാണ് നിന്നത്. അടിമാലി, വെള്ളത്തൂവൽ, കൊന്നത്തടി, കമ്പിളിക്കണ്ടം, ചേലച്ചുവട്, ലോവർപെരിയാർ മേഖലകളിലേക്കു പോകുന്ന വാഹനങ്ങളുടെ സംഗമസ്ഥലമാണു കല്ലാർകുട്ടി.
കൊടുംവളവും ഇറക്കവുമുള്ള റോഡാണിത്. ടൗണിൽ വീതിയും കുറവാണ്. ഇതാണ് അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നത്. 2021 ജനുവരിയിൽ കത്തിപ്പാറ ഭാഗത്തു നിന്നു നിയന്ത്രണം വിട്ടെത്തിയ ടോറസ് ഇടിച്ചു തടിപ്പണി തൊഴിലാളിയായ തുരുത്തേൽ അഭിലാഷിന്റെ 2 കാലുകളും നഷ്ടപ്പെട്ടിരുന്നു.
രാവിലെ എട്ടോടെ ടൗണിലെ വ്യാപാരസ്ഥാപനത്തിനു മുൻപിൽ പത്രം വായിച്ചുനിൽക്കുകയായിരുന്നു അഭിലാഷ്. 5 വർഷം മുൻപ് നിയന്ത്രണം വിട്ടെത്തിയ ലോറി ഇടിച്ച് 4 വ്യാപാരസ്ഥാപനങ്ങൾ തകർന്നിരുന്നു. അപകടങ്ങൾ തുടർക്കഥയായി മാറുമ്പോഴും ഇതിനു പരിഹാരം കാണാൻ ബന്ധപ്പെട്ടവർ കൂട്ടാക്കാത്തതു പ്രതിഷേധത്തിന് ഇടയാക്കുകയാണ്.