മുള്ളരിങ്ങാട് മേഖലയിൽ കാട്ടാനകളുടെ വിളയാട്ടം
Mail This Article
മുള്ളരിങ്ങാട് ∙ കർഷകരെ ജീവിക്കാൻ സമ്മതിക്കാതെ വീണ്ടും കാട്ടാനകളുടെ വിളയാട്ടം. മുള്ളരിങ്ങാട് മേഖലയിൽ കുറെ നാളുകളായി കാട്ടാന ശല്യം തുടങ്ങിയിട്ട്. നേരത്തെ വല്ലപ്പോഴും ഇറങ്ങിയിരുന്ന കാട്ടാനയും മറ്റും ഇപ്പോൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവായി.
വ്യാഴാഴ്ച രാത്രി മുള്ളരിങ്ങാട് പൂവത്തും കോളനിയിലും സമീപത്തെ കല്യാണി വലിയപറമ്പിലിന്റെ പുരയിടത്തിലെയും കൃഷികൾ കാട്ടാനകൂട്ടം നശിപ്പിച്ചു. മനുഷ്യത്വമില്ലാത്ത അപരിഷ്കൃത വനനിയമത്തെ ഭയന്ന് കാട്ടാനയെ ഭയപ്പെടുത്തി പോലും ഓടിച്ച് കാട്ടിൽ കയറ്റാൻ കഴിയാത്ത ജനങ്ങൾ രാത്രിയായാൽ ഭയം കാരണം വീടിനു വെളിയിൽ ഇറങ്ങുന്നില്ല. യാതൊരുവിധ കൃഷിയും ചെയ്യാൻ കഴിയാത്ത സ്ഥിതി.
കൃഷിയെല്ലാം കാട്ടാനയും കുരങ്ങും കാട്ടു പന്നിയും സംഘടിതരായി എത്തി നശിപ്പിക്കും. വനംവകുപ്പിനോടും ജനപ്രതിനിധികളോടും പരാതി പറഞ്ഞു മടുത്തു. ഇനി എന്തു ചെയ്യും എങ്ങനെ ജീവിക്കുമെന്ന് അറിഞ്ഞുകൂടെന്ന് കർഷകരും നാട്ടുകാരും പറയുന്നു. നേര്യമംഗലം വനമേഖലയിൽ നിന്നാണ് കാട്ടാനകൾ എത്തുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്. കാട്ടാന ശല്യത്തിനെതിരെ കഴിഞ്ഞ മാസം ആദ്യം മേഖലയിൽ ഉള്ളവർ തലക്കോട് വനംവകുപ്പ് ഓഫിസിനു മുന്നിൽ ഉപരോധ സമരം നടത്തിയിരുന്നു.