കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലും എൽഡിഎഫ് തരംഗം: മുഖ്യമന്ത്രി
Mail This Article
പാനൂർ ∙ കേരളത്തിലെ മുഴുവൻ ലോക്സഭാ മണ്ഡലങ്ങളിലും എൽഡിഎഫ് തരംഗം അലയടിച്ച് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന്റെ കേരള വിരുദ്ധ മനസ്സിനെതിരെയുള്ള വികാരം സംസ്ഥാനത്ത് മുഴുവൻ രൂപപ്പെട്ടു കഴിഞ്ഞു. മത നിരപേക്ഷ പ്രശ്നങ്ങളിൽ കോൺഗ്രസിന്റെ കപട നിലപാട് ജനം വിലയിരുത്തും. കേരളത്തിൽ ഒരു സീറ്റിലും ബിജെപി ജയിക്കില്ല. കൂത്തുപറമ്പ് നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയുടെ തിരിഞ്ഞെടുപ്പ് പ്രചാരണ റാലി പാനൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദി സർക്കാരിന്റെ രണ്ടാം ഊഴം ആർഎസ്എസിന്റെ തനി അജൻഡ നടപ്പിലാക്കലായിരുന്നു. മതനിരപേക്ഷത ഇല്ലാതായാപ്പോഴും കേരളത്തെ പ്രതിനിധീകരിച്ച യുഡിഎഫിലെ 18 അംഗ സംഘം പാർലമെന്റിൽ നിശബ്ദരായി കഴിയുകയായിരുന്നു. രാഹുൽ നടത്തിയ യാത്രയിലും പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് എവിടെയും പറഞ്ഞില്ല. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടന പത്രികയിലും പൗരത്വ ഭേദഗതി പരാമർശമില്ല. കരട് പത്രികയിലുള്ളത് നീക്കം ചെയ്തുവെന്നും പിണറായി പറഞ്ഞു.
ഇന്ത്യയുടെ ഭരണഘടന തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് മൂന്നാമതും അവസരം നൽകരുത്. 2019ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിന് വലിയ ഭൂരിപക്ഷം നൽകിയത് ഏറ്റവും വലിയ ഒറ്റകക്ഷിയായി രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് വരും എന്ന ചിന്തയിലായിരുന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ ആ തന്ത്രം വിജയിക്കില്ല– പിണറായി പറഞ്ഞു.
കെ.പി.മോഹനൻ എംഎൽഎ അധ്യക്ഷത വഹിച്ചു.