‘വോട്ട് ചെയ്താൽ ഭക്ഷണം കഴിക്കാൻ സാധിക്കുമോ?’ വോട്ട് ചെയ്യാതെ അതിഥിത്തൊഴിലാളികൾ
Mail This Article
കണ്ണൂർ∙ രാജ്യം തിരഞ്ഞെടുപ്പിലൂടെ കടന്നുപോകുമ്പോൾ വോട്ട് ഒട്ടുമിക്ക അതിഥിത്തൊഴിലാളികൾക്കും ഓർമ മാത്രമാണ്. വോട്ടുചെയ്യാനായി നാട്ടിൽ തിരിച്ചുചെല്ലുന്ന ചെലവോർക്കുമ്പോൾതന്നെ അതിൽ നിന്നു പിന്തിരിയും. 23 വർഷം മുൻപു രാജസ്ഥാനിൽ നിന്നു കേരളത്തിലെത്തിയ ശിവകുമാർ വോട്ട് ചെയ്തിട്ടു പത്തുവർഷത്തിലേറെയായി. മലയാളം വ്യക്തമായി പറയുമെങ്കിലും കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചോ, സഖ്യകക്ഷികളെക്കുറിച്ചോ വ്യക്തമായ ധാരണയില്ല. രാജസ്ഥാനിലെ വിശേഷങ്ങളും ടെലിവിഷൻ മുഖേനയാണ് അറിയുന്നത്.
‘തിരഞ്ഞെടുപ്പിനെക്കുറിച്ച് ഒന്നും അറിയില്ല. വോട്ടുചെയ്യാൻ പോയാൽ ഭക്ഷണം കഴിക്കാൻ സാധിക്കുമോ?’ എന്നാണ് യുപിയിലെ ഇറ്റാവ സ്വദേശിയായ നേംസിങ് ചോദിക്കുന്നത്. നാട്ടിൽ പോയി വരണമെങ്കിൽ ടിക്കറ്റും ഭക്ഷണവും എല്ലാമായി കുറഞ്ഞതു പതിനായിരം രൂപ ചെലവാണ്. ആ ദിവസങ്ങളിലെ ജോലിയും നഷ്ടപ്പെടും. മധ്യപ്രദേശിൽ നിന്നെത്തിയ ധീരജ് ഇതുവരെ വോട്ട് ചെയ്തിട്ടില്ല. പോസ്റ്റൽ വോട്ടിനെക്കുറിച്ചു ധാരണയുമില്ല.
എന്നെങ്കിലും കേരളത്തിൽ വോട്ടുചെയ്യാനുള്ള സാഹചര്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് മധ്യപ്രദേശുകാരനായ മനുസിങ്. വീട്ടിലായിരിക്കുമ്പോൾ തദ്ദേശ തിരഞ്ഞെടുപ്പുകളിലൊക്കെ വോട്ട് ചെയ്തിട്ടുണ്ട്. പക്ഷേ, മധ്യപ്രദേശിൽ നിന്നു വിഭിന്നമായ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ ആർക്കു വോട്ട് ചെയ്യണമെന്നത് സംശയമാണ്. തങ്ങളുടെ ജന്മനാട്ടിൽ തിരഞ്ഞെടുപ്പ് എന്നാണെന്നുപോലും പലർക്കും അറിയില്ല. ആഹാരത്തിനായി കഠിനമായി പണിയെടുക്കേണ്ട മറ്റൊരു ദിനം മാത്രമാണ് അതിഥിത്തൊഴിലാളികൾക്ക് തിരഞ്ഞെടുപ്പ് ദിനവും.