വിലക്കിനു വിലയില്ല: കുന്നിടിക്കൽ സ്റ്റോപ് മെമ്മോ അവഗണിച്ച് ചപ്പാരപ്പടവിൽ വീണ്ടും കുന്നിടിച്ചു കടത്തുന്നു
Mail This Article
ചപ്പാരപ്പടവ്∙ ഒരിടവേളയ്ക്കു ശേഷം ചപ്പാരപ്പടവ് പഞ്ചായത്തിൽ വീണ്ടും കുന്നിടിക്കൽ സജീവമാകുന്നു. ചപ്പാരപ്പടവ്- പറക്കോട് -കൊട്ടക്കാനം റോഡിൽ പറക്കോട് അങ്കണവാടിക്കു സമീപമാണ് വൻ തോതിൽ കുന്നിടിക്കുന്നത്. വില്ലേജ് അധികൃതരുടെ ഉത്തരവ് ലംഘിച്ചാണിത്. ജനുവരി 24ന് കൂവേരി വില്ലേജ് അധികൃതർ ഇതിനെതിരെ സ്റ്റോപ് മെമ്മോ നൽകിയിരുന്നു. അതിനു മുൻപ് കുന്നിടിച്ച് ദിനംപ്രതി നൂറുകണക്കിന് ലോഡ് മണ്ണ് ഇവിടെ നിന്ന് വലിയ ടിപ്പറുകളിൽ കടത്തിക്കൊണ്ടു പോയിരുന്നു. ജിയോളജി വകുപ്പിന്റെ അനുമതി ഉണ്ടെന്നു പറഞ്ഞാണ് വലിയ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് കുന്നിടിച്ചത്.
എന്നാൽ വില്ലേജ് അധികൃതർ നടത്തിയ പരിശോധനയിൽ മണ്ണെടുപ്പ് അനധികൃതമാണെന്ന് കണ്ടെത്തി. ഇതിനു ശേഷം മണ്ണുകടത്ത് നിർത്തിയെങ്കിലും കുന്നിടിക്കൽ തുടർന്നു. ഒരു കുന്ന് മുഴുവൻ ഇടിച്ച ശേഷമാണ് ഇപ്പോൾ മണ്ണുകടത്തും തുടങ്ങിയത്. അതേസമയം ഉത്തരവ് നിലനിൽക്കുന്നുണ്ടെന്നും മണ്ണെടുപ്പ് തുടർന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും വില്ലേജ് ഓഫിസർ കെ.സജീവൻ പറഞ്ഞു.
രണ്ടു വർഷം മുൻപ് ചപ്പാരപ്പടവ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുന്നിടിക്കലും മണ്ണുകടത്തും വ്യാപകമായിരുന്നു. കുന്നുകൾ പലതും അപ്രത്യക്ഷമാകുകയും ചെയ്തു. ദേശീയ പാത നിർമാണത്തിനെന്നു പറഞ്ഞാണ് കുന്നിടിക്കുന്നത്. എന്നാൽ മണ്ണു വിൽപനയും ഇതിന്റെ മറവിൽ നടക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. കുന്നിടിക്കൽ കുപ്പം പുഴയുടെ ഭാഗമായ ചപ്പാരപ്പടവ് പുഴയ്ക്കും ഭീഷണിയായി. മഴക്കാലത്ത് മണ്ണും ചെളിയും പുഴയിൽ ഒഴുകിയെത്തുമെന്ന് നാട്ടുകാർ പറയുന്നു.