മഴ തുടങ്ങി; കണ്ണൂർ ജില്ലാ ആശുപത്രിയിൽ കെട്ടിടം പൊളിക്കലും!
Mail This Article
കണ്ണൂർ ∙ മഴ കനക്കും മുൻപേ ജില്ലാ ആശുപത്രിയിൽ ദുരിതം പെയ്തു തുടങ്ങി. മാസ്റ്റർപ്ലാൻ അനുസരിച്ചുള്ള നിർമാണ പ്രവൃത്തികൾ ഇഴഞ്ഞിഴഞ്ഞ് അഞ്ചാം വർഷത്തിലേക്ക് നീണ്ടതാണ് രോഗികളെയും ആശുപത്രി അധികൃതരെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നത്. 2019 ജൂൺ അഞ്ചിനായിരുന്നു മാസ്റ്റർ പ്ലാനിന്റെ ഭാഗമായ സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിന്റെ നിർമാണ പ്രവൃത്തിക്ക് തറക്കല്ലിട്ടത്. കിഫ്ബി വഴി 61.72 കോടി രൂപയും അനുവദിച്ചു.
2021 ജൂൺ 4ന് അവസാനിക്കേണ്ട പ്രവൃത്തിയുടെ കാലാവധി പലവട്ടം നീട്ടി നൽകിയിട്ടും ഇതുവരെ പൂർത്തിയായിട്ടില്ല. സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്ക് കെട്ടിടം പണി കഴിഞ്ഞെങ്കിലും മലിനജല പ്ലാന്റിന്റെ നിർമാണം പൂർത്തിയാവാത്തതിനാൽ സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്ക് പൂർണമായും ഉപയോഗപ്പെടുത്താനും കഴിയുന്നില്ല.
പഴയ ഡയാലിസിസ് ബ്ലോക്ക് കഴിഞ്ഞ ദിവസം പൊളിക്കാൻ തുടങ്ങിയതോടെ അമ്മയും കുഞ്ഞും ബ്ലോക്കിന്റെ ഭാഗത്തു നിന്ന് സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിലേക്കുള്ള വഴി അടച്ചിട്ടിരിക്കുകയാണ്. ഇതോടെ സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിൽ നിന്ന് രോഗികളെ ആംബുലൻസിൽ കയറ്റിയാണ് ഓപ്പറേഷൻ തിയറ്ററിലേക്ക് ഉൾപ്പെടെ കൊണ്ടുവരുന്നത്. ആംബുലൻസ് രണ്ടും ഓട്ടത്തിലാണെങ്കിൽ മഴയത്ത് എങ്ങനെ രോഗികളെ കൊണ്ടുപോകുമെന്ന് ആർക്കും നിശ്ചയമില്ല. ഒപി വിഭാഗത്തിൽ നിന്നും അത്യാഹിത വിഭാഗത്തിൽ നിന്നും അമ്മയും കുഞ്ഞും ബ്ലോക്കിൽ നിന്നുമെല്ലാം ബ്ലഡ് ബാങ്കിലേക്ക് പോകേണ്ടവരും ദുരിതത്തിലാണ്. പൊളിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് ഇടയിലൂടെയോ മെയിൻ റോഡിലൂടെയോ പോകേണ്ട സ്ഥിതിയാണ്.