ADVERTISEMENT

ഉദുമ ∙ മൂന്നു പതിറ്റാണ്ടിനിടെ ഉദുമയിൽ എംഎൽഎമാർ  മാറി വന്നെങ്കിലും ഇവരുടെയൊക്കെ പഴ്സനൽ അസിസ്റ്റന്റായ പപ്പൻ മാഷിനു മാറ്റമുണ്ടായില്ല. 28 വർഷം തുടർച്ചയായി ഉദുമയെ പ്രതിനിധീകരിച്ച എംഎൽഎമാരുടെ പഴ്സനൽ അസിസ്റ്റന്റായി പ്രവർത്തിക്കുന്ന എൻ.വി.പത്മനാഭൻ എന്ന നാട്ടുകാരുടെ പപ്പൻ മാഷ് നാളെ വിരമിക്കുകയാണ്. തളിപ്പറമ്പ് നടുവിൽ സ്വദേശിയാണ് എൻ.വി.പത്മനാഭൻ. കൊളത്തൂർ ഗവ. എൽപി സ്കൂൾ അധ്യാപകനായിരിക്കെ 1996 ൽ ഡപ്യൂട്ടേഷനിൽ പി.രാഘവൻ എംഎൽഎയുടെ പിഎ ആയാണ് പപ്പൻ മാഷിന്റെ ‘നിയമസഭാ ജീവിതം’ ആരംഭിക്കുന്നത്. 1996 സെപ്റ്റംബർ 26 ന് തുടങ്ങിയ ഉദുമ  മണ്ഡലവുമായുള്ള ബന്ധം പി.രാഘവനു ശേഷം 10 വർഷം വീതം എംഎൽഎമാരായ കെ.വി.കുഞ്ഞിരാമനൊപ്പവും 10 വർഷം കെ.കുഞ്ഞിരാമനൊപ്പവും ഇപ്പോൾ സി.എച്ച്.കുഞ്ഞമ്പുവിനൊപ്പവും തുടരുന്നു. 

28 വർഷം ഉദുമ നിയോജക മണ്ഡലത്തിൽ നടന്ന വികസന പ്രവൃത്തികളിലും നാട്ടുകാരുടെ ആവലാതികൾ പരിഹരിച്ചതിലും എംഎൽഎമാരുടെ കൈയ്യൊപ്പിനൊപ്പം പപ്പൻ മാഷിന്റെ പ്രയത്നവുമുണ്ട്. എംഎൽഎമാർ മുഖേന അനുമതി ലഭിച്ച പദ്ധതികളെല്ലാം യാഥാർഥ്യമാക്കുന്നതിന് മന്ത്രിമന്ദിരങ്ങളിലും ബന്ധപ്പെട്ട ഓഫിസുകളിലും കയറിയിറങ്ങി യഥാസമയം പൂർത്തിയാക്കുന്നതിന് ഇത്രയും വർഷത്തെ അനുഭവ സമ്പത്ത് തുണയായിട്ടുണ്ട്. പൊതുവായ കാര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകണമെന്ന പി.രാഘവൻ എംഎൽഎയുടെ നിർദേശം പാലിക്കുന്നതിനാൽ വികസനംമണ്ഡലത്തിലെ എല്ലാ മേഖലകളിലുമെത്തിക്കാൻ കഴിഞ്ഞെന്നാണ് പത്മനാഭന്റെ നിരീക്ഷണം. ഇപ്പോൾ മുന്നാട് ഫസ്റ്റ് ഗവ.എൽപി സ്കൂളിൽ നിന്നാണു ഡെപ്യൂട്ടേഷനിലുള്ളത്. ഇതിനിടെ പ്രധാനാധ്യാപകനായി സ്ഥാനക്കയറ്റം കിട്ടിയെങ്കിലും ചുമതലയേറ്റില്ല. 

അധ്യാപക സംഘടന–സാംസ്കാരിക പ്രവർത്തകനെന്ന നിലയിലുള്ള മികവാണ് പി.രാഘവൻ എംഎൽഎയ്ക്ക് പത്മനാഭനെ പിഎ ആയി നിയമിക്കാൻ പ്രേരിപ്പിച്ചത്. രാഘവൻ മാറി തുടർന്നു വന്ന എംഎൽഎമാർക്കൊപ്പവും പിഎ ആയി തുടരാൻ പാർട്ടി അനുമതി നൽകിയത് ഏൽപിച്ച സ്ഥാനത്തോട് നീതി പുലർത്തിയതുകൊണ്ടു കൂടിയാണ്. വിരമിച്ചു കഴിഞ്ഞാലും സി.എച്ച്.കുഞ്ഞമ്പു എംഎൽഎയ്ക്ക് കഴിയുന്ന സഹായം ചെയ്തു നൽകും ഒപ്പം പാരമ്പര്യമായുള്ള കൃഷികാര്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കണമെന്നാണ് ആഗ്രഹം. പത്മനാഭൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ട്രഷററുമായ ഇ.പത്മാവതിയാണ് ഭാര്യ. സിഎ വിദ്യാർഥി ഇ.പ്രതാപ്, ആർക്കിടെക്ട് വിദ്യാർഥി ഇ.പ്രശാന്ത് എന്നിവർ മക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com