എപിപി അനീഷ്യയുടെ ആത്മഹത്യ: സഹപ്രവർത്തകനും മേലുദ്യോഗസ്ഥനും അറസ്റ്റിൽ
Mail This Article
കൊല്ലം∙ പരവൂർ കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എസ്.അനീഷ്യ (41) ജീവനൊടുക്കിയ കേസിൽ ഡപ്യുട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ഉൾപ്പെടെ 2 പേർ അറസ്റ്റിൽ. അനീഷ്യയുടെ മേലുദ്യോഗസ്ഥനായിരുന്ന ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പെരുമ്പാവൂർ മുടിക്കൽ സ്കൂൾപടി പുത്തൻ പീടികയിൽ വീട്ടിൽ അബ്ദുൽ ജലീൽ (48), അനീഷ്യയുടെ സഹപ്രവർത്തകൻ അസി. പബ്ലിക് പ്രോസിക്യൂട്ടർ തിരുവനന്തപുരം കിളിമാനൂർ മലയമഠം അശ്വതിയിൽ കെ.ആർ.ശ്യാംകൃഷ്ണ (38) എന്നിവരുടെ അറസ്റ്റ് ആണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്.
പരവൂർ കോടതിയിൽ ഹാജരാക്കിയ ഇവരെ ജാമ്യത്തിൽ വിട്ടു. ആത്മഹത്യാ പ്രേരണക്കുറ്റം, സംഘം ചേർന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. അസ്വാഭാവിക മരണത്തിനാണ് ആദ്യം പരവൂർ പൊലീസ് കേസെടുത്തത്. കേസ് സിബിഐക്ക് കൈമാറണം എന്നാവശ്യപ്പെട്ട് അനീഷ്യയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം ചുമതല ഏറ്റെടുത്തത്.
സഹപ്രവർത്തകനും മേലുദ്യോഗസ്ഥനും മാനസികമായി ബുദ്ധിമുട്ടിച്ചെന്ന് ഡയറിക്കുറിപ്പിലും ശബ്ദരേഖയിലും അനീഷ്യ വ്യക്തമാക്കിയിരുന്നു. ഇരുവരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. പരവൂർ നെടുങ്ങോലത്തെ വീട്ടിൽ ജനുവരി 21നാണ് അനീഷ്യയെ മരിച്ച നിലയിൽ കണ്ടത്.