തട്ടിക്കൊണ്ടുപോയി പീഡനം: യുവാവിന് 30 വർഷം കഠിനതടവ്
Mail This Article
പുനലൂർ ∙ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനം നടത്തിയ യുവാവിന് 30 വർഷം കഠിന തടവും 35,000 രൂപ പിഴയും. തെന്മല ഒറ്റയ്ക്കൽ മുറിയിൽ മാപ്പിളശേരി വീട്ടിൽ റെനിൻ വർഗീസിനെയാണ്(23) പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി സ്പെഷൽ ഡിസ്ട്രിക്ട് ജഡ്ജ് ടി.ഡി.ബൈജു ശിക്ഷിച്ചത്. പിഴത്തുക ഒടുക്കിയില്ലെങ്കിൽ 3 മാസം കഠിനതടവും വിധിച്ചിട്ടുണ്ട്. 2023 മേയിലാണ് കേസിനാസ്പദമായ സംഭവങ്ങൾ. പീഡനശേഷം ഒളിവിൽ പോയ പ്രതിയെ 3 മാസങ്ങൾക്ക് ശേഷം ബെംഗളൂരുവിൽ നിന്നാണ് പുനലൂർ പൊലീസ് പിടികൂടിയത്.
മുൻപും സമാനമായ പീഡന കേസിൽ പ്രതിയായിരുന്നു ഇയാൾ. പുനലൂർ ഇൻസ്പെക്ടർ ആയിരുന്ന ടി.രാജേഷ് കുമാറാണ് അന്വേഷണ നടത്തി കുറ്റപത്രം സമർപ്പിച്ചത്. എസ്ഐ മാരായ അജികുമാർ ഉദയൻ, എസ് സിപിഒ, ചന്ദ്രമോഹനൻ സിപിഒമാരായ മഹേഷ് കുമാർ, പ്രവീൺ വിഷ്ണുചന്ദ്രൻ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്ൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി.അജിത് ഹാജരായി.