പോളശല്യം; കടത്തുവഞ്ചി പോകാത്തതിനാൽ വോട്ട് ചെയ്യാനാകാതെ 30 കുടുംബങ്ങൾ
Mail This Article
കോട്ടയം ∙ പോള കാരണം കടത്തുവഞ്ചി കടന്നുപോകാത്തതിനാൽ വോട്ടെടുപ്പിന് പോകാനാകാതെ 30 കുടുംബങ്ങൾ. തിരുവാർപ്പ് പഞ്ചായത്തിലെ 13ാം വാർഡിലെ വോട്ടർമാർക്കാണ് പോള വിനയായത്. കാഞ്ഞിരം എസ്എൻഡിപി സ്കൂളാണ് പോളിങ് സ്റ്റേഷൻ. ഇവിടെ എത്താൻ കടത്തുവള്ളം മാത്രമാണ് ആശ്രയം. 10 ദിവസം മുൻപ് തണ്ണീർമുക്കം ബണ്ട് ഭാഗികമായി തുറന്നതിനാൽ കായലിലുണ്ടായിരുന്ന പോള കൊടൂരാറിലേക്ക് എത്തി തിങ്ങിനിറഞ്ഞു. കൊടൂരാറിന്റെയും വേമ്പനാട്ട് കയലിന്റെയും സംഗമ സ്ഥാനമായ പഴക്കനില വിളക്കുമരം മുതൽ 2 കിലോമീറ്റർ ദൂരത്തിൽ വെള്ളം പോലും കാണാൻ കഴിയാത്ത വിധമാണ് പോള നിറഞ്ഞത്.
തിരുവാർപ്പ് പഞ്ചായത്തിലെ മേക്കരിച്ചിറ, കരിന്നൂർ, 60ൽ ചിറ ഭാഗങ്ങളിൽ പോള ഈ നിലയിൽ തുടർന്നാൽ വോട്ടെടുപ്പിന് പോളിങ് സ്റ്റേഷനിലേക്ക് എത്താൻ ആളുകൾക്ക് കഴിയില്ല. നിലവിൽ 4 കുടുംബങ്ങൾ ചേർന്ന് വടംകെട്ടി അതിൽ പിടിച്ച് കടത്തുവള്ളം തുഴഞ്ഞാണ് കഴിഞ്ഞ ദിവസങ്ങളിൽ ആറിന്റെ ഇക്കരെ എത്തിയത്. സാധാരണ നിലയിൽ എൻജിൻ ഘടിപ്പിച്ച വള്ളത്തിൽ മറുകരയിൽ വരണമെങ്കിൽ ഒരു മണിക്കൂറും സാധാരണ വള്ളത്തിൽ ഒന്നര മണിക്കൂറും വേണം. പോളതിങ്ങിയതോടെ യാത്ര രണ്ടരമണിക്കൂർ വേണ്ടി വരും. ആശുപത്രി ആവശ്യങ്ങൾ വരുന്നതാണ് പ്രദേശവാസികളുടെ ഇപ്പോഴത്തെ ഭയം.