അക്കരപ്പാടം പാലം നിർമാണം പൂർത്തിയാക്കി; യാഥാർഥ്യമാകുന്നത് ജനങ്ങളുടെ സ്വപ്നം
Mail This Article
വൈക്കം ∙ അക്കരപ്പാടം നിവാസികളുടെ സ്വപ്നമായിരുന്ന പാലം നിർമാണം അവസാനഘട്ടത്തിലേക്ക് പാലത്തിന് കൈവരികൾ സ്ഥാപിക്കുന്ന ജോലി തുടങ്ങി. അക്കരപ്പാടം ഭാഗത്ത് നിന്നാണ് കൈവരികളുടെ നിർമാണം ആരംഭിച്ചത്. സെപ്റ്റംബറിൽ പാലം നാടിനു സമർപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. നിലവിൽ രാത്രിയും പകലും നിർമാണ ജോലികൾ നടക്കുന്നുണ്ട്. അപ്രോച്ച് റോഡിന്റെ സാൻഡ് പൈലുകൾ പണികൾ പുരോഗമിക്കുകയാണ്.
റോഡ് വരുമ്പോൾ നാനാടം ഭാഗത്തേക്കുള്ള മുത്തമ്പുഴ കലുങ്ക് പുനർനിർമിക്കണം. ഇതിനായുളള മണ്ണ് പരിശോധനയും പൂർത്തിയായി.മൂവാറ്റുപുഴയാറിന്റെ കൈവഴിയായ ഇത്തിപ്പുഴ ആറിനു കുറുകെ ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടം, നാനാടം എന്നീ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് 150 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലത്തിന്റെ നിർമാണം.
സംസ്ഥാന സർക്കാർ കിഫ്ബിയിലൂടെ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി 16.89 കോടി രൂപയാണ് പാലത്തിനായി വകയിരുത്തിയിരിക്കുന്നത്. 30 മീറ്റർ നീളത്തിൽ അഞ്ച് സ്പാനോടുകൂടി നിർമിക്കുന്ന പാലത്തിന്റെ ഇരുകരകളിലുമായി 45 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും നിർമിക്കും. അപ്രോച്ച് റോഡിന്റെ നിർമാണത്തിനായി 29.77 സെന്റ് വസ്തുവാണ് ഏറ്റെടുക്കുന്നത്. അക്കരപ്പാടം ഭാഗത്തേക്കു നിർമാണ സാമഗ്രികൾ എത്തിക്കാൻ താമസം വന്നതാണ് നിർമാണം വൈകിയത്.