ഉപകരണങ്ങൾ സ്റ്റോക്ക് തീരുന്നു; മെഡി.കോളജിൽ ഹൃദയശസ്ത്രക്രിയ മുടങ്ങും
Mail This Article
കോഴിക്കോട്∙ സ്റ്റെന്റ്, അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ സ്റ്റോക്ക് 2 ദിവസത്തിനുള്ളിൽ തീരുന്നതോടെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയകൾ പ്രതിസന്ധിയിലാകും. സാധാരണനിലയിൽ 20 ദിവസത്തേക്കുള്ള സ്റ്റെന്റ്, പേസ് മേക്കർ, ബലൂൺ, കത്തീറ്റർ, ഗൈഡ് വയർ, വാൽവ് തുടങ്ങിയവ സ്റ്റോക്ക് ഉണ്ടാകാറുള്ളതു കൊണ്ടാണ് ഇതുവരെ പ്രതിസന്ധിയില്ലാതിരുന്നത്. റമസാൻ, വിഷു ഉത്സവകാലത്ത് ശസ്ത്രക്രിയയ്ക്കായി എത്തിയവരുടെ എണ്ണം താരതമ്യേന കുറഞ്ഞതും പ്രതിസന്ധി ഒഴിവാകാൻ കാരണമായിരുന്നു.
അടിയന്തര ശസ്ത്രക്രിയകൾ മാത്രം നടത്തുകയും അല്ലാത്തവ പരമാവധി നീട്ടിവയ്ക്കുകയുമാണ് ഇപ്പോൾ ചെയ്യുന്നത്. ഏപ്രിൽ ഒന്നിനാണ് ഉപകരണങ്ങളുടെ വിതരണം കമ്പനികൾ നിർത്തിവച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ മാസത്തിൽ നാനൂറോളം ആൻജിയോഗ്രാമും ഇരുനൂറ്റി അൻപതോളം ആൻജിയോപ്ളാസ്റ്റിയുമാണു നടന്നിരുന്നത്. ഉപകരണ വിതരണക്കാർക്കു ഡിസംബർ വരെയുള്ള കുടിശികയായ 23 കോടി രൂപയിൽ 3 കോടിയോളം നേരത്തേ കൊടുത്തിരുന്നു.
മാസം രണ്ടരക്കോടിയോളം രൂപയുടെ ഉപകരണങ്ങൾ വാങ്ങുന്നതിനാൽ മാർച്ച് വരെയുള്ള കുടിശിക 27 കോടിയിലേറെയായിട്ടുണ്ട്. അതേസമയം കോട്ടയം, പരിയാരം, ആലപ്പുഴ മെഡിക്കൽ കോളജുകൾ, പാലക്കാട് ജില്ലാ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി തുടങ്ങിയവ ഡിസംബർ വരെയുള്ള കുടിശിക അടച്ചതിനാൽ അവിടങ്ങളിൽ വിതരണം പുനരാരംഭിച്ചതായി ചേംബർ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫ് മെഡിക്കൽ ഇംപ്ലാന്റ്സ് ആൻഡ് ഡിസ്പോസബിൾസ് സെക്രട്ടറി പി.കെ.നിധീഷ് പറഞ്ഞു.
സർക്കാർ എല്ലാ ആശുപത്രികളിലേക്കും തുക നൽകുന്നത് ഒരേ രീതിയിലാണെങ്കിലും ചില ആശുപത്രികളിൽ നിന്നു കമ്പനികൾക്കു തുക ലഭ്യമാകാത്തതാണു കുടിശിക വർധിക്കാൻ കാരണം.ഡിസംബർ 31 വരെയുള്ള കുടിശിക മാർച്ച് 31 ന് മുൻപു നൽകണമെന്നാവശ്യപ്പെട്ടു വിതരണക്കാർ സർക്കാരിനും ആശുപത്രി സൂപ്രണ്ടുമാർക്കും കത്തു നൽകിയിരുന്നു.
ആരോഗ്യവകുപ്പിന്റെ ഭാഗത്തു നിന്ന് നടപടി ഉണ്ടാകാത്തതിനെ തുടർന്നാണു സംസ്ഥാനത്തൊട്ടാകെ വിതരണം നിലച്ചത്. ആരോഗ്യ ഇൻഷുറൻസ്, ചികിത്സാസഹായ പദ്ധതികളിൽ നിന്നുള്ള ഫണ്ടാണു ആശുപത്രികൾക്കു സർക്കാർ നൽകാനുള്ളത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കാരണം ആശുപത്രികൾക്കു സർക്കാർ പണം അനുവദിക്കുന്നില്ല.