ഭക്ഷ്യ അവശിഷ്ടം സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ തള്ളി; തള്ളിയ മാലിന്യം നാട്ടുകാർ തിരികെ എടുപ്പിച്ചു
Mail This Article
വടകര ∙ നഗരത്തിലെ ഹോട്ടലിൽ നിന്ന് മങ്ങൂൽ പാറ പ്രദേശത്ത് തള്ളിയ മാലിന്യം നാട്ടുകാർ തിരികെ എടുപ്പിച്ചു. വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ എംആർഎ ഹോട്ടലിൽ നിന്ന് ചാക്കുകളിലാക്കി തള്ളിയ ഭക്ഷ്യ അവശിഷ്ടങ്ങളാണ് സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ തള്ളിയത്. 2 ദിവസം മുൻപ് കൊണ്ടു പോയിട്ട മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം പരന്നപ്പോഴാണ് നാട്ടുകാർ സംഘടിച്ച് മാലിന്യം പരിശോധിച്ചത്. സ്ഥാപനം തിരിച്ചറിഞ്ഞതോടെ നാട്ടുകാർ ഇന്നലെ രാവിലെ എംആർഎ ഹോട്ടലിൽ എത്തി.
ഒരു ലോഡിൽ അധികം മാലിന്യമുണ്ടായിരുന്നു. മാലിന്യം സംസ്കരിക്കുന്ന സ്ഥാപനത്തിന് കരാർ കൊടുത്തതാണെന്ന് എംആർഎ ഉടമസ്ഥർ നാട്ടുകാരോട് പറഞ്ഞു. എന്നാൽ ആർക്കാണെന്ന് വ്യക്തമാക്കാത്തതു കാരണം നാട്ടുകാർ മാലിന്യം തിരികെ എടുപ്പിക്കുകയായിരുന്നു. വൈകിട്ടത്തോടെ മാലിന്യം തിരികെ എടുപ്പിച്ച ലോറി എംആർഎ ഹോട്ടലിനു മുൻപിൽ നിർത്തി. ദുർഗന്ധം വമിക്കുന്ന മാലിന്യം കണ്ട് ജനം തടിച്ചു കൂടിയതോടെ കൂടുതൽ പ്രശ്നമായി. ഈ മാലിന്യം പൊലീസ് കസ്റ്റഡിയിലെടുത്തു. മാലിന്യം തള്ളിയതിന് പയ്യോളി പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.