ADVERTISEMENT

മുംബൈ∙ മഹാനഗരത്തിൽ ‘സൈബർ ഭീകരൻമാർ’ പുതിയ ഭീഷണിയാകുന്നു. മുൻപ് അധോലോകമായിരുന്നു വെല്ലുവിളിയെങ്കിൽ ടെക് യുഗത്തിൽ സൈബർ തട്ടിപ്പുകാരാണ് വല വിരിച്ചിരിക്കുന്നത്. ഫോൺവിളി, എസ്എംഎസ്, ഇ–മെയിൽ...ഇവയുടെ മറവിൽ തട്ടിപ്പുകാർ പതിയിരിപ്പുണ്ട്. തട്ടിപ്പുകളുടെ സ്വഭാവം മാറിയിരിക്കെ, നഷ്ടമാകുന്ന പണത്തിന്റെ തോതും ഉയരുകയാണ്. കഴിഞ്ഞ ദിവസം പശ്ചിമ മുംബൈയിലെ മുതിർന്ന സ്ത്രീക്ക് 25 കോടി രൂപയാണ് സൈബർ തട്ടിപ്പിൽ നഷ്ടമായത്. നഗരത്തിൽ ഇത്രയേറെ തുക സൈബർ തട്ടിപ്പിൽ നഷ്ടമാകുന്നത് ഇതാദ്യം. ബഹുരാഷ്ട്ര കമ്പനിയുടെ ഡയറക്ടറായി വിരമിച്ചയാളാണ് കബളിപ്പിക്കപ്പട്ടത്. സിബിഐ ചമഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്നത് പണമിടപാടുകൾ നടത്തുമ്പോൾ ജാഗ്രത ആവശ്യമാണെന്ന് തെളിയിക്കുന്നു. ചെറിയ പിഴവിൽ നഷ്ടമാകുന്നത് കോടികളായിരിക്കും.

എഐ തട്ടിപ്പും
വൈദ്യുതി ബിൽ–ക്രെഡിറ്റ് കാർഡ് തുക അടയ്ക്കുക, കെവൈസി അപേക്ഷ പൂരിപ്പിക്കുക എന്നിങ്ങനെയുള്ള എസ്എംഎസ് അയച്ച് ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന ഒടിപി നമ്പർ പറയുന്നതോടെ അക്കൗണ്ടിലെ പണം നഷ്ടമാകുന്നതായിരുന്നു പഴയരീതി.എന്നാൽ, ഇപ്പോൾ നിർമിത ബുദ്ധി ഉപയോഗിച്ചുള്ള തട്ടിപ്പുകളും ഡീപ് ഫെയ്ക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പുകളുമാണ് ട്രെൻഡ്.മകൻ പീഡനക്കേസിൽ കുടുങ്ങിയെന്നും പണം നൽകിയാൽ രക്ഷപ്പെടുത്താമെന്നും പറഞ്ഞ് കഴിഞ്ഞ 4 മാസത്തിനിടെ തട്ടിപ്പുകാർ 10 ലക്ഷത്തിൽ അധികം രൂപയാണ് തട്ടിയെടുത്തത്. ഇത്തരത്തിൽ നവിമുംബൈയിൽ നിന്നുള്ള മലയാളിക്കും പണം നഷ്ടമായി. മകന്റെ ശബ്ദത്തിനു സമാനമായ കരച്ചിൽ ശബ്ദം ഫോൺ വിളിക്കിടെ വാട്സാപ്പിലൂടെ തട്ടിപ്പുകാർ കേൾപ്പിച്ച്  വിശ്വാസ്യത ഉറപ്പാക്കാനും  ശ്രമിച്ചു. വാശി സ്വദേശിയായ മലയാളി വീട്ടമ്മയ്ക്കും ഇത്തരം ഫോൺകോളുകൾ എത്തിയെങ്കിലും വലയിൽ വീണില്ല. സൈബർ സെല്ലിന് പരാതി നൽകി.  പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വിഡിയോകൾ കണ്ടെന്നും അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞു ഫോൺ കോളുകളെത്തുകയും നിയമനടപടിയിൽ നിന്നു രക്ഷിക്കാനെന്ന പേരിൽ പലരും പണം നൽകുകയും ചെയ്ത സംഭവങ്ങളുമുണ്ട്.

തട്ടിപ്പിന്റെ സ്ഥിരം മാർഗങ്ങൾ 
കെവൈസി: 
ലിങ്ക് ഉള്ള എസ്എംഎസ് അയച്ച് കെവൈസി അപ്ഡേഷന് സഹായിക്കാമെന്നു സഹായം വാഗ്ദാനം ചെയ്താണ് വലയിൽ വീഴ്ത്തുക. ഇത്തരം എസ്എംഎസുകളുടെയും ലിങ്കുകളുടെയും പുറകേ പോകാതിരിക്കുക. 

ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്: ക്രെഡിറ്റ്/ഡെബിറ്റ് കാർഡുളള ബാങ്കിൽ നിന്നാണെന്നു പറഞ്ഞ് അതുമായി ബന്ധപ്പെട്ട സേവനങ്ങൾ വാഗ്ദാനം ചെയ്ത് കാർഡ് വിശദാംശങ്ങൾ ചോർത്തിയെടുത്തായിരിക്കും തട്ടിപ്പ്. 

ഇലക്ട്രിസിറ്റി ബിൽ:
വൈദ്യുതി ബിൽ അടച്ചില്ലെന്നും ഉടൻ കണക്‌ഷൻ കട്ട് ചെയ്യുമെന്നും ഫോണിൽ വിളിച്ചറിയിച്ചാണ് ആളുകളെ വലയിൽ വീഴ്ത്തുക. ബാങ്ക്, ആധാർ വിവരങ്ങൾ ഇത്തരക്കാർക്ക് കൈമാറാതിരിക്കുക.

ഇൻസ്റ്റന്റ് ലോൺ: വലിയ നൂലാമാലകളില്ലാതെ ഉടൻ ലോൺ എന്ന വാഗ്ദാനവുമായാണ് സമീപിക്കുക. വായ്പ കൈമാറിയശേഷം പലിശയും തിരിച്ചടവുമായി ബന്ധപ്പെട്ട് ആദ്യം പറഞ്ഞ വ്യവസ്ഥകൾ ലംഘിക്കും. വൻതുക പലിശയും പിഴപ്പലിശയുമെല്ലാമായി തട്ടും.


ഓൺലൈൻ ജോബ്: 
പേരുകേട്ട കമ്പനികളുടെ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി ജോലി ഒഴിവുണ്ടെന്ന് കാണിച്ച് വിശ്വാസ്യത ഉറപ്പിച്ച ശേഷമുളള തട്ടിപ്പ്. ഓൺലൈൻ ഇന്റർവ്യൂ നടത്തിയ ശേഷം ജോലി ഉറപ്പാക്കാൻ പണം കൈമാറാൻ ആവശ്യപ്പെടുകയാണ് രീതി.

കസ്റ്റമർ കെയർ: കമ്പനികളുടെയും സ്ഥാപനങ്ങളുടെയും വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉണ്ടാക്കിയാണ് തട്ടിപ്പ്. ഗൂഗിളിൽ സേർച് ചെയ്യുമ്പോൾ വ്യാജ കസ്റ്റമർ കെയറുകാരുടെ നമ്പറാണ് ലഭിക്കുന്നതെങ്കിൽ കുടുക്കു വീഴും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com