താപനില അതിതീവ്രമായി ഉയരുന്നു; ചെറിയ ക്ഷീണം പോലും സൂക്ഷിക്കണം
Mail This Article
പാലക്കാട് ∙ താപനില അതിതീവ്രമായി ഉയരുന്ന സാഹചര്യത്തിൽ ചെറിയ ക്ഷീണം പോലും നിസ്സാരമായി കാണരുതെന്ന് പാലക്കാട് മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രഫസർ പി.ടി.അശ്വതി പറഞ്ഞു. ചൂടുകുരു, തലകറക്കം, ക്ഷീണം, പേശിവലിവ്, മൂത്ര തടസ്സം, തളർച്ച എന്നിവ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. വീടിനു പുറത്തുവച്ച് ക്ഷീണം തോന്നിയാൽ ഉടൻതന്നെ ആശുപത്രിയിലെത്തിക്കണം. ചൂടു വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട
മുൻകരുതലുകൾ:
∙ മരുന്നുകളുടെ കവറിൽ അവ തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കണമെന്ന് എഴുതിയിട്ടുണ്ടെങ്കിൽ അവ അങ്ങനെതന്നെ സംരക്ഷിക്കണം. ഇൻസുലിൻ, കുട്ടികൾക്കുള്ള ആന്റിബയോട്ടിക് മരുന്നു ലായനി ഉണ്ടാക്കാനുള്ള പൊടി എന്നിവ ഫ്രിജിൽ തന്നെ സൂക്ഷിക്കണം.
∙ ഹൃദയ, വൃക്ക സംബന്ധമായ രോഗമുള്ളവർ ഡോക്ടർ നിർദേശിക്കുന്ന അളവിൽ മാത്രം വെള്ളം കുടിക്കുക. അല്ലാത്തവർ ദിവസം 3–4 ലീറ്റർ വെള്ളം നിർബന്ധമായും കുടിക്കണം.
∙ മധുരമുള്ള ജ്യൂസുകളിലെ മധുരം നിർജലീകരണം വർധിക്കാൻ കാരണമാകും.
∙ ജ്യൂസുകൾ ഒഴിവാക്കി ഇളനീർ, സംഭാരം, നാരങ്ങാവെള്ളം, തിളപ്പിച്ചാറിയ വെള്ളം എന്നിവ ശീലമാക്കുക.
∙ ക്ഷീണം തോന്നിയാൽ ധാരാളം വെള്ളം കുടിക്കുക, ഇറുകിയ വസ്ത്രമാണ് ധരിച്ചിരിക്കുന്നതെങ്കിൽ അയഞ്ഞ ഇളം നിറമുള്ള കോട്ടൺ വസ്ത്രത്തിലേക്ക് മാറുക. കുളിക്കാൻ പറ്റുന്ന സാഹചര്യമാണെങ്കിൽ ശരീരം തണുക്കുന്നവരെ കുളിക്കുക.
∙ ടൈഫോയിഡ്, കോളറ, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ പകർച്ചവ്യാധികൾക്കൊപ്പം ചിക്കൻപോക്സ്, മൂത്രാശയ രോഗങ്ങൾ എന്നിവ വരാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് വൃത്തിയുള്ള സ്ഥലങ്ങളിൽ നിന്നുമാത്രം ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക.
∙ എരിവ്, പുളി, മധുരം എന്നിവ ഒഴിവാക്കണം. ഇവയെല്ലാം നിർജലീകരണത്തിനു കാരണമാകും. സസ്യാഹാരം കൂടുതലായി കഴിക്കുക.
∙ പഴങ്ങൾ മധുരം ചേർത്ത് ജ്യൂസാക്കാതെ അങ്ങനെതന്നെ കഴിക്കുക. അല്ലെങ്കിൽ വേനൽ കഴിയുമ്പോൾ ഡയബറ്റിക്കാകാനുള്ള സാധ്യതയുണ്ട്.