രാജ്യത്ത് കൃഷി വിജ്ഞാന കേന്ദ്രങ്ങൾ അര നൂറ്റാണ്ടിന്റെ പാരമ്പര്യത്തിലേക്ക്
Mail This Article
കോഴഞ്ചേരി ∙ രാജ്യത്തെ കാർഷിക ഗവേഷണങ്ങളും കൃഷി അറിവുകളും ജില്ലാ കേന്ദ്രങ്ങളിലൂടെ സാധാരണ കർഷകരിലേക്കും കൃഷിഭൂമികളിലേക്കും എത്തിയിട്ട് അര നൂറ്റാണ്ട് തികയുന്നു. ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ നേതൃത്വത്തിൽ കൃഷി വിജ്ഞാന കേന്ദ്രങ്ങൾ തുടങ്ങിയിട്ട് 50 വർഷം പിന്നിടുകയാണ്. നിലവിൽ 11 സോണുകളിലായി 731 കൃഷി വിജ്ഞാന കേന്ദ്രങ്ങൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. 1974 ൽ പോണ്ടിച്ചേരിയിലാണ് ആദ്യ കൃഷി വിജ്ഞാന കേന്ദ്രം സ്ഥാപിതമായത്. രാജ്യത്തെ എല്ലാ ജില്ലകളിലും ഒരു കെവികെ എന്നതാണ് ലക്ഷ്യം.
കെവികെ സുവർണ ജൂബിലി ആഘോഷങ്ങൾ മാർച്ച് 22ന് പോണ്ടിച്ചേരിയിൽ തുടങ്ങിയിരുന്നു. ആഘോഷത്തിന്റെ ഭാഗമായുള്ള ദീപശിഖാ പ്രയാണത്തിന് 23ന് തെള്ളിയൂരിലെ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ സ്വീകരണം നൽകും. ഇതോടനുബന്ധിച്ച് കാർഷിക സാങ്കേതിക വിദ്യാ ദിനാചരണം-സുവർണ സമൃദ്ധി 2024 നടത്തപ്പെടും. പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ഭാരതീയ കാർഷിക ഗവേഷണ കൗൺസിൽ-അഗ്രികൾചർ ടെക്നോളജി ആപ്ലിക്കേഷൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.വി.വെങ്കിട സുബ്രഹ്മണ്യൻ മുഖ്യാതിഥി ആയിരിക്കും. കാർഡ് ഡയറക്ടർ റവ. മോൻസി വർഗീസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
1995 മാർച്ച് 28 നാണ് ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം മാർത്തോമ്മാ സഭയുടെ സന്നദ്ധ വിഭാഗമായ ക്രിസ്ത്യൻ ഏജൻസി ഫോർ റൂറൽ ഡവലപ്മെന്റ് (കാർഡ്) ന്റെ ആതിഥേയത്തിൽ സ്ഥാപിതമായത്. അഗ്രോണമി, ഹോർട്ടികൾച്ചർ, സസ്യസംരക്ഷണം, മൃഗപരിപാലനം, ഹോം സയൻസ്, വിജ്ഞാന വ്യാപനം തുടങ്ങിയ മേഖലകളിലെ വിദഗ്ധർ കെവികെയിൽ പ്രവർത്തിക്കുന്നു.യുവജനങ്ങളെ കാർഷിക മേഖലയിൽ തൽപരരാക്കുന്നതിനുള്ള അട്രാക്റ്റിങ് ആൻഡ് റീടെയ്നിങ് യൂത്ത് ഇൻ അഗ്രികൾചർ (ആര്യ) പദ്ധതി, പ്രകൃതി കൃഷി പ്രോത്സാഹന പരിപാടികൾ, പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള വിവിധ പദ്ധതികൾ എന്നിവ കൃഷി വിജ്ഞാന കേന്ദ്രം നടപ്പിലാക്കി വരുന്നതായി കേന്ദ്രം മേധാവിയും സീനിയർ സയന്റിസ്റ്റുമായ ഡോ.സി.പി.റോബർട്ട് അറിയിച്ചു.