മഴ: അട്ടത്തോട്ടിൽ ഇരുപതോളം വീടുകളുടെ മേൽക്കൂര തകർന്നു
Mail This Article
സീതത്തോട്∙കനത്ത മഴയിൽ അട്ടത്തോട്ടിൽ വ്യാപകമായ നാശം. ഇരുപതിൽ അധികം വീടുകളുടെ മേൽക്കൂരകൾ തകർന്നു. ഇന്നലെ വൈകുന്നേരം നാലരയോടെയാണു വൻ നാശം വിതച്ച കാറ്റ് വീശിയത്. ചാലക്കയം–ളാഹ റോഡിൽ പ്ലാന്തോടിനു സമീപം മരങ്ങൾ വീണ് ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. കിഴക്കേക്കര, പടിഞ്ഞാറെക്കര ആദിവാസി കോളനിയിൽപ്പെട്ട വീടുകൾക്കാണു കനത്ത നാശം നേരിട്ടത്.ചെറിയവീട്ടിൽ ബിനോയി, കല്ലുങ്കൽ ഷിബു, പ്ലാമൂട്ടിൽ ബിനു, മാമൂട്ടിൽ പെരുമാൾ അയ്യപ്പൻ, മൈലാമൂട്ടിൽ കൃഷ്ണൻകുട്ടി, കല്ലുങ്കൽ ബിന്ദു, പാലമൂട്ടിൽ രജിനി,
പൂവത്തോലിൽ രാധിക, മുറിഞ്ഞുകല്ലിൽ കുട്ടപ്പൻ, നെടുങ്ങലിൽ സുജൻ, കാട്ടാംകുന്നേൽ വാസുക്കുട്ടൻ, പുതുപ്പറമ്പിൽ രാധ, ഈറ്റയ്ക്കൽ രാജമ്മ, പുത്തൻപുരയ്ക്കൽ ബിന്ദു, വെള്ളച്ചി പുത്തൻപരുയ്ക്കൽ ജഗത, കല്ലുങ്കൽ മോഹനൻ എന്നിവരുടെ വീടുകളാണ് തകർന്നത്.ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴയ്ക്കൊപ്പം പെട്ടെന്നു കാറ്റും വീശുകയായിരുന്നുവെന്ന് മുൻ പഞ്ചായത്ത് അംഗം രാജൻ വെട്ടിക്കൽ പറഞ്ഞു.
വീടുകളിലെ ഗൃഹോപകരണങ്ങൾക്കും നാശം സംഭവിച്ചു. മരങ്ങൾ വീണ് ഒട്ടേറെ വൈദ്യുതി തൂണുകളും തകർന്നു. കോളനിയിലേക്കുള്ള വൈദ്യുതി വിതരണം പൂർണമായും മുടങ്ങി. സന്ധ്യയോടെ എത്തിയ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ വീട് പൂർണമായും നഷ്ടപ്പെട്ട നാല് കുടുംബങ്ങളെ അട്ടത്തോട് പഴയ സ്കൂളിലേക്കു മാറ്റി. ദുരിതാശ്വാസ ക്യാംപും തുറന്നു. ഓരോ കുടുംബത്തിനു പതിനായിരക്കണക്കിനു രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
പല വീടുകളുടെയും ഭിത്തി വീണ്ടു കീറി അപകടാവസ്ഥയിലായി. പ്രമോദ് നാരായൺ എംഎൽഎയുടെ നിർദേശാനുസരണം പെരുനാട് വില്ലേജ് ഓഫിസർ സ്ഥലത്ത് എത്തി. സീതത്തോട്ടിൽ നിന്നും എത്തിയ അഗ്നിരക്ഷാ സേന പ്രവർത്തകരുടെ നേതൃത്വത്തിൽ റോഡിലെ തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ രാത്രി വൈകിയും നടക്കുന്നു.