ഷീ ലോഡ്ജ്: രണ്ടുവർഷമായിട്ടും അടഞ്ഞുതന്നെ; വെള്ളവും വൈദ്യുതിയും ഇനിയെന്ന് വരും?
Mail This Article
തിരുവല്ല∙ നഗരസഭ നിർമിച്ച ഷീ ലോഡ്ജ് ഉദ്ഘാടനം നടന്നു രണ്ടുവർഷം കഴിഞ്ഞിട്ടും ഇതുവരെ പ്രവർത്തനം തുടങ്ങിയില്ല. 2022 ഏപ്രിൽ 30നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണു ലോഡ്ജ് ഉദ്ഘാടനം ചെയ്തത്. രാത്രികാലങ്ങളിൽ നഗരത്തിൽ എത്തുന്ന സ്ത്രീകൾക്കു സുരക്ഷിതമായി താമസിക്കാൻ ഒരിടം എന്ന ലക്ഷ്യത്തോടെയായിരുന്നു വൈഎംസിഎയ്ക്കു സമീപം ഇതിന്റെ നിർമാണം.
എന്നാൽ ഇവിടെ വൈദ്യുതിയും വെള്ളവും ലഭ്യമാക്കാൻ നഗരസഭയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം വെള്ളവും, വൈദ്യുതിയും ലഭ്യമാക്കാനുള്ള പ്രാരംഭ നടപടി സ്വീകരിച്ചതായി തിരുവല്ല നഗരസഭാ അധ്യക്ഷ അനു ജോർജ് പറഞ്ഞു.തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ജോലികളിലേക്കു കടക്കാൻ കഴിയുന്നില്ല. തിരഞ്ഞെടുപ്പിനു ശേഷം നടപടികൾ വേഗത്തിലാക്കുമെന്നും നഗരസഭാ അധ്യക്ഷ പറഞ്ഞു. കട്ടിൽ,മേശ,കസേര തുടങ്ങിയ സാധനങ്ങളും വാങ്ങാൻ ഉണ്ട്.
40 ലക്ഷം രൂപ ചെലവഴിച്ചാണ് ആദ്യ നില പൂർത്തീകരിച്ചത്. ഷീ ലോഡ്ജിന്റെ പ്രവർത്തനം കുടുംബശ്രീയെ ഏൽപിക്കും എന്നാണ് ആദ്യം നഗരസഭ അറിയിച്ചിരുന്നത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞിട്ടും ഒരു തുടർ നടപടിയും ഉണ്ടായിട്ടില്ല. സാമൂഹികവിരുദ്ധരുടെ താവളമാണ് ഇന്ന് ഈ കെട്ടിടം എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
സൗകര്യം ഇങ്ങനെ
∙ നിർമാണം പൂർത്തിയായ കെട്ടിടത്തിൽ ഒരു മുറി, നാല് പേർക്ക് വീതം താമസിക്കാവുന്ന രണ്ട് ഡോർമിറ്ററി, അടുക്കള, ഊണുമുറി ,ഓഫിസ് മുറി, പൊതു ശുചിമുറി, വരാന്ത, എന്നിവയാണുള്ളത്.