പൈപ്പ് പൊട്ടി റോഡിൽ കുഴിയായി; നന്നാക്കാൻ ആരുമില്ല
Mail This Article
അടൂർ∙ സെൻട്രൽ ജംക്ഷനു തെക്ക് വേബ്രിഡ്ജിനു സമീപം എംസി റോഡിലെ പൈപ്പ് ചോർച്ച അടച്ചില്ല. ഇവിടെ ഇപ്പോൾ റോഡ് തകർന്നു കുഴിയായി മാറിയിരിക്കുകയാണ്. ഈ കുഴിയിൽ ഇരുചക്രവാഹനങ്ങൾ വീണ് അപകടത്തിൽപെടുന്നു. ഇപ്പോൾ തന്നെ 6 ഇരുചക്രവാഹന യാത്രികർ കുഴിയിൽ വീണു. വെള്ളിയാഴ്ച രാത്രി നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരി സ്കൂട്ടറിൽ നിന്നു വീണതാണ് ഒടുവിലത്തേത്. പമ്പിങ് നിർത്തിയിരിക്കുന്നതിനാൽ വെള്ളം പുറത്തേക്കൊഴുകുന്നില്ല. ഇനിയും ചോർച്ച അടയ്ക്കാത്തതിനാൽ പമ്പിങ് തുടങ്ങുമ്പോൾ വെള്ളം ശക്തിയായി പുറത്തേക്ക് ഒഴുകി റോഡ് കൂടുതൽ തകർച്ചയ്ക്ക് വഴിവയ്ക്കും.
ഒരാഴ്ച മുൻപാണ് ജല അതോറിറ്റിയുടെ പൈപ്പ് ചോർന്ന് റോഡിലെ ടാറിനു മുകളിലൂടെ ചെറുതായി വെള്ളം പുറത്തേക്ക് വരാൻ തുടങ്ങിയത്. ആ സമയത്ത് ചോർച്ച പരിഹരിക്കാൻ ജല അതോറിറ്റി അധികൃതർ തയാറാകാത്തതിനാൽ ഇപ്പോൾ വെള്ളം കൂടുതൽ അളവിൽ പുറത്തേക്ക് വരാൻ തുടങ്ങുകയും റോഡ് കുഴിയായി മാറുകയും ചെയ്തു. വലിയ കുഴിയാണ് റോഡിൽ രൂപപ്പെട്ടിരിക്കുന്നത്. ഈ കുഴി പെട്ടെന്ന് ശ്രദ്ധിക്കാത്തതാണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടാൻ കാരണം. രാത്രിയിൽ ഇവിടെ വേണ്ടത്ര വെളിച്ചമില്ലാത്തതിനാൽ റോഡിലെ കുഴി കാണത്തത് അപകടം വർധിപ്പിക്കും.
വാഹനത്തിരക്കുള്ള എംസി റോഡ് കുഴിയായി മാറിയിട്ടും പൈപ്പ് ചോർച്ച അടയ്ക്കുന്ന കാര്യത്തിൽ ഇന്നലെ വരെയും നടപടി ഉണ്ടായിട്ടില്ല. ഇനിയും പണി നീണ്ടു പോയാൽ കൂടുതൽ അപകടത്തിലേക്കായിരിക്കും പോക്ക്.