ആക്രമണങ്ങൾ, നഗരത്തിലും പരിസരത്തും ഗുണ്ടാ സംഘങ്ങൾ വിലസുന്നു; സ്വൈരമില്ലല്ലോ..
Mail This Article
തിരുവനന്തപുരം∙ നഗരത്തിൽ ജനത്തിന്റെ സ്വൈരം കെടുത്തി കത്തിക്കുത്തും ആക്രമണങ്ങളും വർധിച്ചിട്ടും ക്രിമിനൽ സംഘങ്ങളെ തളയ്ക്കാനാകാതെ പൊലീസ് . രണ്ടാഴ്ചയ്ക്കിടെ 9 ഇടത്താണ് ആക്രമണങ്ങൾ ഉണ്ടായത്. ഇതിൽ വധ ശ്രമങ്ങളും ഉൾപ്പെടും. പല കേസുകളിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.
ഒളിവിലായ പ്രതി ബാറിലെത്തി ആക്രമണം നടത്തി
ഒളിവിലാണെന്ന് പൊലീസ് പറയുന്ന പ്രതികൾ സ്വൈരവിഹാരം നടത്തുകയും ആക്രമണങ്ങൾ ആവർത്തിക്കുകയുമാണ്. അതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കഴക്കൂട്ടത്തെ ബാറിലുണ്ടായത്. ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു കൊലപാതകക്കേസിലെ പ്രതിയാണ് ഇതിനു നേതൃത്വം നൽകിയത്. ഒളിവിലാണെന്ന് പൊലീസ് പറയുന്ന ഇയാൾ ബാറിലെത്തി കൂട്ടുകാരുമായി പരസ്യമായി മദ്യപാനം നടത്തുകയായിരുന്നു. ജന്മദിനം ആഘോഷിക്കാനെത്തിയ സംഘത്തിലുള്ളവരെ ആക്രമിക്കുന്നതിനും നേതൃത്വം നൽകി.
അക്രമണം പൊലീസിന് മുന്നിൽ
ഒരാഴ്ച മുൻപു മാനവീയം വീഥിയിൽ യുവാവിനെ ക്രിമിനൽ കേസിലെ പ്രതി കുത്തിവീഴ്ത്തിയത് പൊലീസിന്റെ കൺമുന്നിൽ വച്ചാണ്.
പൊലീസിനെതിരെ ബോംബുണ്ടാക്കി
മോഷണക്കേസ് അന്വേഷിക്കാനെത്തുന്ന പൊലീസിനെ ആക്രമിക്കാൻ ബോബുണ്ടാക്കിയ സംഭവവുമുണ്ട്. മണ്ണന്തലയിലാണ് ഇതു നടന്നത്. ബോംബ് നിർമാണത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ മൂന്നു പേർക്കാണു പരുക്കേറ്റത്.
അന്വേഷണത്തിനിടെ ഒത്തുതീർപ്പ്
ചില കേസുകളിൽ പ്രതികളുമായി പൊലീസ് ഒത്തുകളിക്കുന്നതായി പരാതിയുണ്ട്. അതിലൊന്ന് പ്രമുഖ ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷ് ഉൾപ്പെട്ട കേസാണ്. മെഡിക്കൽ കോളജിനു സമീപത്തുവച്ച് രാജേഷും സംഘവും ആയുധങ്ങളുമായി എത്തി 5 പേരെ ആക്രമിച്ച കേസ് നിലവിലുണ്ടായിരുന്നു. പ്രതിക്കു വേണ്ടി അന്വേഷണം നടക്കുന്നതിനിടെ വാദിയും പ്രതികളും കോടതി വഴി കേസ് ഒത്തുതീർപ്പാക്കി. ഇതിനു പിന്നിൽ പൊലീസിന്റെ ഒത്തുകളിയാണെന്നാണ് ആരോപണം.
പ്രതികൾക്കും രക്ഷയില്ല
കരിമഠത്തിലെ 19 വയസ്സുകാരനായ അർഷാദിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിൽ നിന്നിറങ്ങിയപ്പോഴാണ് ശ്രീകാര്യത്തിനടുത്ത് വച്ച് ആക്രമണമുണ്ടായത്.